തിരുവനന്തപുരം: ഗവർണർക്കെതിരായ എസ്എഫ്ഐയുടെ കേരള സർവകലാശാല സമരത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

ഗവർണർക്കെതിരെ സമരം ചെയ്യാനാണെങ്കിൽ രാജ്ഭവന് മുന്നിൽ സമരം ചെയ്യാനും എന്തിനാണ് യൂണിവേഴ്സിറ്റിയിൽ പോയി ഈ സമരാഭാസം കാണിക്കുന്നതെന്നും സതീശൻ ചോദിച്ചു. സർവകലാശാലയിൽ ജോലി ചെയ്യുന്ന അധ്യാപകരെ എന്തിനാണ് ഈ ക്രിമിനലുകൾ തല്ലിയതെന്നും ഗവർണർക്കെതിരായ സമരത്തിൽ ജീവനക്കാരെയും മറ്റ് വിദ്യാർത്ഥികളെയും മർദ്ദിക്കുന്നത് എന്തിനാണെന്നും വി ഡി സതീശൻ ചോദിച്ചു.
ആരോഗ്യരംഗത്തിനെതിരെ നടക്കുന്ന സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് എസ്എഫ്ഐ സമരമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.താൻ ആർഎസ്എസ് ഏജന്റാണെന്ന ക്യാപ്സ്യൂൾ കേരളത്തിൽ ഓടില്ലെന്നും സതീശൻ പറഞ്ഞു. ‘1977ൽ ആർഎസ്എസ് പിന്തുണയോടെ ജയിച്ച ആളല്ലേ പിണറായി വിജയൻ. മസ്കറ്റിൽ വെച്ച് ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ ആളല്ലേ അദ്ദേഹം.

നിതിൻ ഗഡ്കരിക്ക് പൊന്നാടയുമായി പോയത് ആരാണ്? താൻ ഗവർണറോടൊപ്പവും നിർമല സീതാരാമനോടൊപ്പവും പുട്ടും കടലയും കഴിക്കാൻ പോയ ആളല്ല. അപ്പോൾ ആർഎസ്എസ് ഏജന്റ് ആരായിരുന്നുവെന്ന് എസ്എഫ്ഐക്കാരോട് ചോദിക്കണ’മെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം.