കണ്ണൂര്‍: കേരളത്തില്‍ ഇടതുപക്ഷം തീവ്ര വലതുപക്ഷമായി മാറിയെന്ന് ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. യുഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നും പി വി അൻവർ പറഞ്ഞു.

കഴിഞ്ഞ ഒന്നേമുക്കാല്‍ വര്‍ഷമായി താന്‍ പറഞ്ഞ പിണറായിസം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായെന്നും ഇടതുപക്ഷത്തോടൊപ്പം നിന്ന എട്ടരവര്‍ഷത്തോളം ആ സംവിധാനത്തോട് പരമാവധി കൂറ് പുലര്‍ത്തിയിരുന്നെന്നും പി വി അൻവർ പറഞ്ഞു. വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഫാസിസമാവുകയും പട്ടിണി പോലും മാറി വര്‍ഗീയത രാഷ്ട്രീയ ചര്‍ച്ചയാവുകയും ചെയ്ത സമയത്ത് ഇടതുപക്ഷം ശക്തമായ നിലപാട് എടുത്തതു കണ്ടാണ് അവര്‍ക്കൊപ്പം ഞാൻ നിന്നത്. തൊഴിലാളികള്‍ക്കുവേണ്ടിയും സാധാരണക്കാര്‍ക്കായും വാദിക്കുന്ന പാര്‍ട്ടിയും പ്രസ്ഥാനവുമായിരുന്നു ഇടതുപക്ഷവും സിപിഐഎമ്മും അന്ന്. പക്ഷെ രണ്ടാമത് പിണറായി സർക്കാർ അധികാരത്തില്‍ വന്നതോടെ കാര്യങ്ങൾ മാറി. മതേതരത്വത്തിലും സോഷ്യലിസത്തിലും അടിയുറച്ച് മുന്നോട്ടുപോകുമെന്നാണ് കരുതിയാണ് ജനം അവരെ വീണ്ടും ജയിപ്പിച്ചത്. പക്ഷെ പിണറായി നേരെ തിരിയുന്നതാണ് നാം കണ്ടത്.
ഇടതുപക്ഷത്തില്‍ നിന്ന് തീവ്ര വലതുപക്ഷത്തിലേക്കാണ് പിണറായി തിരിഞ്ഞത്. അതാണ് ഞാന്‍ ചോദ്യംചെയ്തത്. മതേതരത്വത്തെ ബലികഴിപ്പിച്ച് എല്ലാ മേഖലകളിലും ഫാസിസ്റ്റുകള്‍ക്ക് കടന്നുവരാൻ കഴിയുന്ന സ്ഥിതിയാക്കി. കേന്ദ്രസര്‍ക്കാരുമായി അണ്ടര്‍ഗ്രൗണ്ട് ബന്ധം പിണറായി ഉണ്ടാക്കി’- പി വി അൻവർ പറഞ്ഞു.