കോഴിക്കോട് വടകരയിൽ രണ്ട് ആൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ പ്രതിയായ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുകൃതത്തിൽ സമ്പത്തിനെയാണ് വടകര പൊലീസ് ബാംഗ്ലൂരിൽ വച്ച് സാഹസികമായി പിടികൂടിയത്. 12-ഉം ആറും വയസ്സുള്ള സഹോദരങ്ങളാണ് അതിക്രൂരമായ രീതിയിൽ ഇയാളുടെ പീഡനത്തിന് ഇരയായത്

ഇവരുടെ അമ്മയായ യുവതിയുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. ഭർത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന യുവതി ട്രെയിൻ യാത്രയ്ക്കിടെ പ്രതി സമ്പത്തിനെ പരിചയപ്പെട്ടതായാണ് ലഭിക്കുന്ന വിവരം. തുടർന്ന് വിവിധ സ്ഥലങ്ങളിൽ ഒരുമിച്ച് താമസിക്കുന്നതിനിടെ കുട്ടികൾ പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. യുവതി ജോലിക്കായി സംസ്ഥാനത്തിന് പുറത്തായിരുന്ന സമയങ്ങളിൽ പ്രതിയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അയൺ ബോക്സ് കൊണ്ട് പൊള്ളിക്കുകയും മുട്ടുസൂചി കൊണ്ട് ശരീരത്തിൽ കുത്തുകയും ചെയ്തതായും കുട്ടികൾ പൊലീസിനോട് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടികൾ മൊഴി നൽകി.