കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് ഗർഭിണിയാക്കിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. സംഭവത്തിൽ എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്കാറാണ് അറസ്റ്റിലായത്.

പീഡനത്തിനിരയായ 17 വയസുകാരി ഗർഭിണിയായ വിവരം കുട്ടിയുടെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. മാസങ്ങൾക്ക് ശേഷമാണ് വിവരം വീട്ടുകാർ അറിഞ്ഞത്. പെൺകുട്ടി പ്രസവിച്ചതിന് പിന്നാലെ പോലീസ് 20 വയസുകാരനായ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പാലാരിവട്ടം പോലീസാണ് പ്രതിയെ പിടികൂടിയത്.
കളമശേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വെച്ചാണ് പെൺകുട്ടി പ്രസവിച്ചത്. ഇതിന് പിന്നാലെ പോക്സോ നിയമപ്രകാരം പോലീസ് യുവാവിനെതിരെ കേസെടുത്തു. വിവരമറിഞ്ഞ അലിഫ് അഷ്കർ ഒളിവിൽ പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കൊച്ചി സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം പോലീസ് കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

എറണാകുളം എസിപി പി.രാജ്കുമാറിന്റെ നിർദേശ പ്രകാരം പാലാരിവട്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രൂപേഷ് കെആറിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐ മിഥുൻ മോഹൻ, എഎസ്ഐ സിനി സിപി, എസ്സിപിഒമാരായ അഖിൽ പത്മൻ, പ്രശാന്ത് പി, അനീഷ് എൻഎ തുടങ്ങിയ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു