കൊച്ചി: നടൻ മോഹൻലാൽ പ്രതിയായ ആനക്കൊമ്പ് കേസിൽ സർക്കാരിനും നടനും തിരിച്ചടിയായി നിർണ്ണായക ഹൈക്കോടതി വിധി.

മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകൾ നിയമപരമായി സൂക്ഷിക്കാൻ അനുമതി നൽകിയ സർക്കാർ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇതോടെ, ആനക്കൊമ്പ് കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസ് നടപടികൾ വീണ്ടും നിർണ്ണായക ഘട്ടത്തിലെത്തി.
ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിക്കൊണ്ട് 2015-ൽ സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പിഴവുണ്ടായതായി കോടതി നിരീക്ഷിച്ചു. ഈ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് പ്രധാന വീഴ്ചയായി കോടതി ചൂണ്ടിക്കാട്ടിയത്.

അതിനാൽ, നിലവിലെ ഉത്തരവ് റദ്ദാക്കിയ കോടതി, ഈ വിഷയത്തിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി പുതിയ വിജ്ഞാപനം പുറത്തിറക്കാൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.