തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബിന് മുന്നിൽ നടന്ന വാഹനാപകടവുമായി ബന്ധപ്പെട്ട് നടൻ മണിയൻപിള്ള രാജുവിൻ്റെ വാദം തള്ളി മ്യൂസിയം സിഐ. അപകടത്തിന് പിന്നാലെ മണിയൻപിള്ള രാജു സംഭവം സ്റ്റേഷനിൽ അറിയിച്ചു എന്ന വാദം തെറ്റാണെന്നും അപകട വിവരം മണിയൻപിള്ള രാജു അറിയിച്ചിരുന്നില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിന് സിഐ മൊഴി നൽകി.

അപകടം സംഭവിച്ചതിന് ശേഷം രാവിലെ 7.30നാണ് മണിയൻപിള്ളയെ ബന്ധപ്പെടാൻ സാധിച്ചത്. രാത്രി മുഴുവൻ വീടിന് മുന്നിൽ കാവൽ കിടന്നുവെന്നും മണിയൻപിള്ളയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും സിഐ വ്യക്തമാക്കി. രാവിലെ നേരിട്ട് കണ്ട് സ്റ്റേഷനിൽ ഹാജരാകണം എന്ന് അറിയിച്ചു. ഇല്ലെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയെന്നും സിഐ മൊഴി നൽകി. പ്രത്യേക അന്വേഷണ സംഘത്തിലെ ഡിസിപി വിനോദിനാണ് സിഐ മൊഴി നൽകിയത്.