കൊച്ചി: ദിനംപ്രതി ഉയരുന്ന പാചകവാതക വിലയും വിപണിയിലെ കടുത്ത ക്ഷാമവും കേരളത്തിലെ കാറ്ററിംഗ് വ്യവസായത്തെ തകർച്ചയുടെ വക്കിലെത്തിക്കുന്നു.

സിലിണ്ടറുകളുടെ ലഭ്യത ഉറപ്പില്ലാത്തതിനാൽ പുതിയ ഓർഡറുകൾ എടുക്കാൻ വ്യാപാരികൾ മടിക്കുകയാണ്. ഇത് വരാനിരിക്കുന്ന വിവാഹ സീസണുകളെയും ആഘോഷങ്ങളെയും നിഴലിലാക്കുന്നു. ഇതിനകം നൂറുകണക്കിന് ഓർഡറുകൾ റദ്ദാക്കേണ്ടിവന്നതായി സംരംഭകർ പറയുന്നു.
ചെറിയ ആവശ്യങ്ങൾക്കും കാറ്ററിങ് യൂണിറ്റിനെ ആശ്രയിക്കുന്ന രീതി വ്യാപകമായതിനാൽ, കേരളത്തിന്റെ സാമൂഹികജീവിതത്തിൽ കാറ്ററിങ് സംവിധാനം ഒഴിവാക്കാനാവാത്ത ഘടകമായി മാറിക്കഴിഞ്ഞു. വിവാഹങ്ങൾ, കുടുംബങ്ങളിലെ മറ്റു പരിപാടികൾ, പൊതുപരിപാടികൾ, ആരാധനാലയങ്ങളിലെ ചടങ്ങുകൾ എന്നിവയെല്ലാം പ്രതിസന്ധിയിലാകുന്നുണ്ട്.