ലഖ്നൗ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയ്ക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥിയുടെ ക്രൂരത. മെയിൻ പുരിയിലെ കോട്വാലി നഗർ പ്രദേശത്താണ് സംഭവം. വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന അധ്യാപിക നിരസിച്ചതാണ് ആക്രമണത്തിന് കാരണം. സംസാരിക്കാനെന്ന നിലയിൽ അധ്യാപികയ്ക്കടുത്തെത്തിയ വിദ്യാർത്ഥി പിന്നാലെ ആക്രമിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുഖത്ത് പരിക്കേൽപിക്കുകയും ചുണ്ട് കടിച്ച് മുറിക്കുകയും ചെയ്തു.

അതേസമയം വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞതായും ഇതേ കുട്ടി മുമ്പും അധ്യാപികയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അധ്യാപികയുടെ കുടുംബം പറഞ്ഞു. ഇക്കാര്യം പിടിഎ യോഗത്തിൽവെച്ച് വിദ്യാർത്ഥിയുടെ മാതാവിനെ അറിയിച്ചിരുന്നു. അതിന് ശേഷം പലപ്പോഴായി കുട്ടി അധ്യാപികയെ ശല്യം ചെയ്യുകയും വഴിയിൽ തടഞ്ഞുനിർത്തി മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. തുടർന്ന് അധ്യാപിക സ്കൂൾ മാറി. എന്നാൽ താനുമായി പ്രണയബന്ധത്തിൽ ഏർപ്പെടണമെന്ന ആവശ്യവുമായി സമീപിച്ച വിദ്യാർത്ഥി, സമ്മർദ്ദം ചെലുത്തുകയും പിന്തുടരുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറയുന്നു.