സംസ്ഥാന സർക്കാരിന്റെ സുവർണകേരളം ലോട്ടറി ടിക്കറ്റിലെ ചിത്രം വിവാദമാകുന്നു. ശിവലിംഗവും മുഖവും ഉൾപ്പെടെയുള്ള ചിത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ശിവന്റെ തലയിലേക്ക് ആർത്തവ രക്തം ഒഴുകിയിറങ്ങുന്നതാണ് ലോട്ടറിയിൽ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് പിൻവലിച്ച് പിണറായി സർക്കാർ ഹിന്ദുമത വിശ്വാസികളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറിയും ദേശീയ വനിതാ കമ്മീഷൻ അഡ്വൈസറി ബോർഡ് അംഗവുമായ അഡ്വ. അഞ്ജന ദേവി രംഗത്തെത്തി.

ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഹിന്ദുവിനെയും അവൻ്റെ വിശ്വാസങ്ങളെയും അപമാനിക്കുമ്പോൾ മതേതരത്വം പൂത്തുലയുമെന്നാണ് അഞ്ജന ദേവി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിക്കുന്നത്. സുവർണ്ണ കേരളം എന്ന പേരിൽ കേരള സർക്കാർ ഇറക്കിയ ലോട്ടറിയിൽ മഹാദേവന്റെ ശിരസ്സിലേക്ക് ഒഴുകി ഇറങ്ങുന്ന ആർത്തവരക്തമാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.