കോട്ടയം: കേരള കോൺഗ്രസ് (എം)-ന്റെ പിൻബലത്തിൽ കോട്ടയം ജില്ലാ പഞ്ചായത്തിൽ ഭരണത്തുടർച്ചയെന്ന എൽ.ഡി.എഫിന്റെ ലക്ഷ്യത്തിന് തിരിച്ചടി. ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് കോൺഗ്രസും യുഡിഎഫും. 23-ൽ 17 സീറ്റുകൾ നേടി ആധികാരിമായാണ് കോൺഗ്രസിന്റെ വിജയം. എൽഡിഎഫ് 6 സീറ്റിൽ ഒതുങ്ങി. ജനപക്ഷത്തിന്റെ വരവോടെ കഴിഞ്ഞ തവണ ലഭിച്ച ഏക സ്ഥാനം എൻഡിഎയ്ക്ക് നിലനിർത്താനും സാധിച്ചില്ല.

കേരള കോൺഗ്രസ് എമ്മിനെ പ്രതിരോധിക്കാൻ കഴിഞ്ഞ തവണ ഘടകകക്ഷികൾക്ക് നൽകിയ രണ്ട് സീറ്റുകൾ തിരിച്ചെടുത്ത് 16 സീറ്റികളിൽ സ്വന്തം സ്ഥാനാർഥികളെ കളത്തിലിറക്കിയാണ് കോൺഗ്രസ് ഇത്തവണ മത്സരിച്ചത്. സീറ്റ് ചർച്ചകളിൽ ആദ്യം 23-ൽ എട്ട് സീറ്റുകൾ കേരള കോൺഗ്രസിനെന്ന് ധാരണയായെങ്കിലും ഒന്ന് തിരിച്ചെടുത്തു. മുസ്ലീം ലീഗിന് മുണ്ടക്കയം സീറ്റ് നൽകാമെന്ന തരത്തിൽ ചർച്ചകൾ നടന്നെങ്കിലും നൽകിയില്ല.