കൊല്ലം: കൊല്ലത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് മരുന്നു മാറി കുത്തിവെയ്പ് നൽകിയതായി പരാതി. ശ്വാസം മുട്ടലിനെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടിക്കാണ് മരുന്ന് മാറി കുത്തിവെപ്പ് നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പേവിഷബാധയ്ക്കുള്ള വാക്സിൻ നൽകിയെന്നാണ് പെൺകുട്ടി പറയുന്നത്. ശാസ്താംകോട്ട താലൂക്ക് ആശുപത്രിക്കെതിരെയാണ് ഗുരുതരമായ ആരോപണം.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് കലശലായ ശ്വാസം മുട്ടലിനെ തുടർന്ന് മൈനാഗപ്പള്ളി സ്വദേശിനിയായ 18കാരി ഓ പി വിഭാഗത്തിൽ ചികിത്സ തേടി എത്തിയത്. അമ്മയ്ക്ക് ഒപ്പമാണ് പെൺകുട്ടി ചികിത്സ തേടിയെത്തിയത്. ഇവര്‍ക്ക് ഇന്ജക്ഷന് ഡോക്ടര്‍ നിർദേശിച്ചതോടെ കുറിപ്പുമായി ഇഞ്ചക്ഷൻ മുറിയിലെത്തി. ഇതേ സമയം തെരുവു നായയുടെ കടിയേറ്റ് മറ്റൊരാളും ചികിത്സയ്ക്ക് എത്തി. ഇയാൾക്ക് നൽകേണ്ട പേവിഷ പ്രതിരോധ മരുന്ന് ആളുമാറി പെൺകുട്ടിക്ക് നൽകി. ഇതോടെ പ്രതിഷേധം ഉയർന്നു.
പെൺകുട്ടി പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. പെൺകുട്ടിയുടെ കൂടെ വന്നവർ പ്രതിഷേധിച്ചതോടെ ആശുപത്രി അധികൃതർ രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഇടപെടുത്തി ഒത്തുതീർപ്പ് ശ്രമം തുടങ്ങി. പേവിഷ കുത്തിവയ്പ് അപകടകരമല്ലെന്ന് പെൺകുട്ടിയെയും ബന്ധുവിനെയും ഡോക്ടർമാർ അറിയിച്ചു.