തിരുവനന്തപുരം: ആവേശക്കൊടുമുടിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്. മെയ് നാലിനാണ് ഫലപ്രഖ്യാപനം. മെയ് 15നാകും പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ. കേരളത്തോടൊപ്പം അസമും പുതുച്ചേരിയും ഇന്ന് പോളിങ് ബൂത്തിലെത്തും.

കേരളത്തിലെ 140 മണ്ഡലങ്ങളിലെയും ജനം വിധയെഴുതുമ്പോൾ മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്. വീണ്ടും ഒരു തുടർഭരണം എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ക്ഷേമപെൻഷൻ, വയനാട് പുനരധിവാസം, അടിസ്ഥാന സൗകര്യങ്ങൾ, പാലങ്ങൾ തുടങ്ങിയ വികസനപ്രവർത്തനങ്ങൾ വോട്ടായി മാറുമെന്നാണ് എൽഡിഎഫ് കരുതുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ വയനാട് ദുരന്തബാധിതരുടെ ഫണ്ടുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ കടുത്ത പ്രചാരണമാണ് ഇടതുപക്ഷം അഴിച്ചുവിട്ടത്. ഇതടക്കം തങ്ങൾക്ക് അനുകൂലമാകും എന്നാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.