നാളെ നടക്കുന്ന സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തിനുശേഷമാകും ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കുക. രാജ്യസഭയിലേക്ക് നാമനിർദ്ദേശപത്രിക നൽകാനുള്ള സമയം ഇന്ന് ആരംഭിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാജ്യസഭാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് അറിയിച്ച് സിപിഐ രംഗത്തെത്തിയിരുന്നു.
രാജ്യസഭാ സീറ്റിനുള്ള അവകാശവാദം കൈവിടാതെത്തന്നെ മുന്നണിയോഗത്തിന് പോകാനാണ് കേരളാ കോണ്‍ഗ്രസിന്‍റെ തീരുമാനം. പാർട്ടിക്കുമുന്നിൽ മൂന്നു വഴികളാണുള്ളത്. രാജ്യസഭാ സീറ്റിലേക്ക് ചെയർമാൻ ജോസ് കെ. മാണി പരിഗണിക്കപ്പെട്ടില്ലെങ്കിൽ മുന്നണിനേതൃത്വം നിർദേശിക്കുന്ന ഒത്തുതീർപ്പിന് വഴങ്ങുക. ഒരു ഉപാധിയുമില്ലാതെ ഇനിയൊരു അവസരം കാത്ത് മുന്നണിയിൽ തുടരുക. യുഡിഎഫിലേക്കുള്ള മടക്കം എന്നിവയാണ് അവ.