കല്‍പ്പറ്റ: ഡിസംബര്‍ 31ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതര്‍ക്ക് 2026 ജനുവരി ഒന്നിന് പുതിയ നഗരത്തിലേക്ക് പ്രവേശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരെന്ന് റവന്യൂ മന്ത്രി കെ രാജന്‍.

ദുരന്തത്തില്‍ അകപ്പെട്ട വ്യാപാരികളെ കൈവിടില്ലായെന്നും ഇവര്‍ക്കായി പാക്കേജ് ഉണ്ടാക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി.
ദുരന്തബാധിതര്‍ക്ക് മുന്നില്‍ വാതിലടക്കില്ല. സമഗ്രമായ പുനരധിവാസ പദ്ധതി ഉണ്ടാകും. മൂന്ന് തരത്തിലുള്ള ലിസ്റ്റ് വെച്ചാണ് വീടുകള്‍ തയ്യാറാകുന്നത്. നോ ഗോ സോണിലുള്ളവര്‍, വീടുകള്‍ തകര്‍ന്നവര്‍, നോ ഗോ സോണിന് 50 മീറ്ററിനുള്ളിൽ ഉൾപ്പെട്ടവര്‍ എന്നിങ്ങനെയാണ് ലിസ്റ്റ്. ഇതില്‍പെടാത്തവരുമുണ്ട്. അത്തരത്തില്‍ 200 ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതില്‍ ചിലതൊക്കെ മാനദണ്ഡങ്ങളില്‍ പെടാത്തതതാണ്. എന്നാലും മാനദണ്ഡങ്ങള്‍ കുറച്ച് കൂടി വിശാലമാക്കാന്‍ ആലോചിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
