കൽപറ്റ: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട സാഹചര്യത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീട് വെച്ച് നൽകുമെന്ന് പറഞ്ഞ് പിരിച്ച കോടികളുടെ ഉത്തരവാദിത്വം ഇനി ആർക്കാണെന്ന് കെപിസിസി പ്രസിഡൻ്റ് വ്യക്തമാക്കണമെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്.

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ജനങ്ങളെ മാത്രമല്ല വയനാട്ടിലെ ഒരു കൂട്ടം ആളുകളെ കൂടിയാണ് കോൺഗ്രസ് നേതൃത്വം പിന്നിൽ നിന്ന് കുത്തിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അടിമുടി വ്യാജനാണ് എന്ന് ബോധ്യമുള്ള ഒരാളെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വീട് വെച്ച് നൽകുന്നതിനായി പണപ്പിരിവിന് അവസരം നൽകിയത് കോൺഗ്രസ് നേതൃത്വമായിരുന്നു. കോടികൾ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് വേണ്ടി പിരിച്ചുവെന്നതിൽ യൂത്ത് കോൺഗ്രസുകാർക്ക് പോലും തർക്കമുണ്ടാകില്ല.

പണം അടിച്ച് മാറ്റിയത് ചോദ്യം ചെയ്ത വയനാട്ടിൽ നിന്നുള്ളവർ അടക്കം നിരവധി കോൺഗ്രസ് നേതാക്കളെ സംഘടനയിൽ നിന്ന് പുറത്താക്കായതും നമുക്ക് മുന്നിലുണ്ട്. സ്ത്രീപീഡനം ഉൾപ്പെടെയുള്ള പരാതിയിൽ മുഖം നഷ്ടപ്പെട്ട നേതാവിനെ വെളുപ്പിച്ചെടുക്കാൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്ന പി ആർ പണിക്ക് ലക്ഷങ്ങൾ തന്നെ ചെലവിടുന്നുണ്ടെന്നത് വ്യക്തമാണ്. ഈ പണം എവിടെ നിന്ന് വന്നതാണെന്നും റഫീഖ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.