കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമ(എഫ്സിആര്‍എ) ഭേദഗതി ബില്‍ പുന:പരിശോധിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ.

സഭകളുടെ സാമൂഹിക സേവനങ്ങളെ വിസ്മരിക്കരുത്. സഭാമക്കള്‍ നല്കുന്ന നേര്‍ച്ചപ്പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ലെന്നും ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തില്‍ മാറ്റമുണ്ടാകുന്നുണ്ടോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ ഭേദഗതി സഭയെ വീര്‍പ്പുമുട്ടിക്കുകയാണ്. സഭ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും ഇത് ബാധിക്കും.ഇരട്ടത്താപ്പ് ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്. മിഷന് പ്രവര്‍ത്തന രംഗങ്ങളെ പ്രയാസപ്പെടുത്തുന്നത് സങ്കടകരമാണ്.
മലങ്കര സഭയുടെ എഫ്സിആര്‍എ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടു. എല്ലാക്കാര്യങ്ങളും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പരിഹരിക്കാം എന്ന് പറഞ്ഞതല്ലാതെ നടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.