കോട്ടയം ∙ ഏറ്റുമാനൂർ കാണക്കാരിയിൽ ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച കാർ കണ്ടെത്തി.

കോട്ടയം ശാസ്ത്രി റോഡിൽ കാനറ ബാങ്കിനടുത്ത പാർക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിലാണ് കാർ കണ്ടെത്തിയത്. കൊല്ലപ്പെട്ട ജെസി സാമിന്റെ മൃതദേഹം ഈ കാറിന്റെ ഡിക്കിയിൽ കയറ്റിയാണ് 26നു രാത്രി ചെപ്പുകുളത്തെത്തിച്ച് കൊക്കയിലെറിഞ്ഞത്. പ്രതി സാം കെ.ജോർജിനെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുത്തു.
കാണക്കാരി രത്നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) കൊല്ലപ്പെട്ട കേസിൽ ഇന്നലെയാണ് ഭർത്താവ് സാം കെ.ജോർജിനെ (59) മൈസൂരുവിൽ അറസ്റ്റുചെയ്തത്.

മറ്റു സ്ത്രീകളുമായി സാമിനുള്ള ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണം. ഇയാൾക്കൊപ്പം ഒരു ഇറാനിയൻ യുവതിയുമുണ്ടായിരുന്നു. ഇവർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നു കോട്ടയം എസ്പി പറഞ്ഞു.