Kerala
തൃശൂരിൽ തെരുവുനായ ഓട്ടോറിക്ഷയ്ക്കു കുറുകെ ചാടി ഡ്രൈവർ സന്തോഷ് (46) മരിച്ചു
തൃശൂർ ∙ പട്ടിക്കാട് മുടിക്കോട് സെന്ററിൽ തെരുവുനായ ഓട്ടോറിക്ഷയ്ക്കു കുറുകെ ചാടി ഡ്രൈവർ പൂവഞ്ചിറ പുത്തൻപുരയ്ക്കൽ ശ്രീധരന്റെ മകൻ സന്തോഷ് (46) മരിച്ചു. ഇന്നലെ രാത്രി 7നു പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ വരികയായിരുന്ന ഓട്ടോയ്ക്കു മുന്നിലേക്കു ബസ് സ്റ്റോപ്പിനു സമീപം നിന്നിരുന്ന തെരുവുനായ ചാടുകയായിരുന്നു.
നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു സാരമായ പരുക്കുകളോടെ സന്തോഷിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്കും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റ നിലയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 9.30നു മരിച്ചു.
സ്വന്തം ഓട്ടോയിൽ, നഗരത്തിലെ പ്രമുഖ മെഡിക്കൽ സ്ഥാപനത്തിലെ മരുന്നു വിതരണ ജോലി ചെയ്യുന്ന സന്തോഷ് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. ഓട്ടോയുടെ അടിയിൽ കുടുങ്ങിയ സന്തോഷിനെ നാട്ടുകാർ വാഹനം ഉയർത്തിയാണു പുറത്തെടുത്തത്. അമ്മ: ജാനകി. ഭാര്യ: ഷിംജ. മക്കൾ: ആദിത്യ, ആദിദേവ്.