കൊല്ലം: പോർട്ട് റോഡിൽ അമിതവേഗത്തിൽ വന്ന മീൻവണ്ടി ശരീരത്തിലൂടെ കയറിയിറങ്ങി പതിനൊന്നുകാരന് ദാരുണാന്ത്യം. മൂതാക്കര സുനാമി ഫ്ലാറ്റ് 149-ൽ ജോസഫ് അലക്സ്-തസ്നസ് ദമ്പതിമാരുടെ മകൻ രോഹിത് ആണ് മരിച്ചത്.

പോർട്ടിന് തൊട്ടുമുന്നിൽ വ്യാഴാഴ്ച വൈകീട്ട് നാലോടെ ആണ് അപകടം. മൂതാക്കര ബോയ്സ് ഹോമിൽ കൂട്ടുകാർക്കൊപ്പം ഫുട്ബാൾ കളിക്കാൻ പോകുക ആയിരുന്നു രോഹിത്. ഡിവൈഡർ കടന്ന് നടന്നുപോകവെ പോർട്ടിൽ നിന്നിറങ്ങിവന്ന വണ്ടിയിടിച്ചു വീണ കുട്ടിയുടെ ദേഹത്തുകൂടി ചക്രങ്ങൾ കയറിയിറങ്ങിയതായി പോലീസ് പറഞ്ഞു.
പോർട്ടിന് മുന്നിൽ മീൻകച്ചവടത്തിന്റെ തിരക്കുണ്ടായിരുന്നു. തങ്കശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന വണ്ടി പെട്ടെന്ന് വേഗംകൂട്ടിയതായി പറയുന്നു. നാട്ടുകാർ കുട്ടിയെ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

അപകടത്തെത്തുടർന്ന് നിർത്താതെപോയ വാഹനം ജോനകപ്പുറത്തുെവച്ച് നാട്ടുകാർ തടഞ്ഞ് ഡ്രൈവറെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.