ഇന്ത്യൻ ആർമിയുടെ പേരിൽ കോട്ടയത്തെ തേയില വ്യാപാരിയെ കബളിപ്പിച്ച് പണം തട്ടാൻ ശ്രമം. നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന റെയിൻബോ ടീ ട്രേഡിങ് കമ്പനി ഉടമ മുഹമ്മദ് അമീനാണ് തട്ടിപ്പുകാരുടെ വലയിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടത്. സംഭവത്തിൽ അമീൻ കോട്ടയം സൈബർ പൊലീസിൽ പരാതി നൽകി

കോട്ടയത്തെ സൈനിക ക്യാമ്പിലേക്ക് വൻതോതിൽ തേയില ആവശ്യമുണ്ടെന്നും അതിനായി ടെണ്ടർ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അമീനിന് ആദ്യം സന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ കൃനാൽ ചൗധരി എന്ന പേരിൽ ഒരു സൈനിക ഉദ്യോഗസ്ഥനായി ചമഞ്ഞ് ഒരാൾ ഫോണിൽ ബന്ധപ്പെട്ടു. വ്യാപാരിയുടെ വിശ്വാസം നേടിയെടുക്കുന്നതിനായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ ജി.എസ്.ടി നമ്പറും ഇവർ കൈമാറിയിരുന്നു.
വാട്‌സ്ആപ്പ് വഴി തേയിലയുടെ ഗുണമേന്മയെക്കുറിച്ചും അളവിനെക്കുറിച്ചും വിശദമായി സംസാരിച്ച സംഘം, കരാർ ഉറപ്പിക്കുന്നതിനായി ഒരു ലിങ്ക് അയച്ചുനൽകുകയും അതിലൂടെ പണമടയ്ക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഈ ഘട്ടത്തിൽ സംശയം തോന്നിയ അമീൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതും പോലീസിനെ സമീപിച്ചതും.
പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഗുജറാത്ത് കേന്ദ്രമാക്കിയുള്ള സംഘമാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കുടുക്കാനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി