ഭോപ്പാലിലെ നിഷത്പുര പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെ സെപ്റ്റിക് ടാങ്കിൽ നിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ താമസിക്കുന്ന അഷ്‌റഫി എന്ന സിയ(33) യുടെ അഴുകിയ മൃതദേഹം ആണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സിയയുടെ കാമുകനായ സമീറിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.

ഏകദേശം ഒരു വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെടുന്നത്. സമീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് സിയ അറിഞ്ഞിരുന്നില്ല. സമീറിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുൻപാണ് സിയ മഹാരാഷ്ട്രയിൽ നിന്നും ഭോപ്പാലിലെ കമലാ നഗറിലുള്ള സമീറിന്റെ വീട്ടിലെത്തുന്നത്. എന്നാൽ അവിടെ എത്തിയതിന് ശേഷം സമീറിന്റെ ഭാര്യയുമായി സിയ നിരന്തരം തർക്കത്തിലായിരുന്നു.
തന്നെ വിവാഹം കഴിക്കണമെന്ന് സിയ സമീറിനെ നിർബന്ധിച്ചിരുന്നു. ഇതിന് തയ്യാറല്ലെങ്കിൽ 5 ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും സിയ ഭീഷണിപ്പെടുത്തിയതായി പോലീസ് പറയുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ സമീർ സിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.