കൊൽക്കത്ത: മദ്രസകളിൽ നിന്നുണ്ടാകുന്നത് ക്രിമിനലുകൾ ആണെന്ന വർഗീയ പരാമർശവുമായി പശ്ചിമ ബംഗാളിലെ ബിജെപി എംഎൽഎ അഗ്നിമിത്ര പോൾ. നിയമസഭയിലെ ബജറ്റ് സമ്മേളനത്തിലെ ചർച്ചയ്ക്കിടെയായിരുന്നു അഗ്നിമിത്രയുടെ വിവാദ പരാമർശം. സംസ്ഥാന സർക്കാർ മദ്രസ വിദ്യാഭ്യാസത്തിനായി അനുവദിക്കുന്ന പണം ചൂണ്ടിക്കാട്ടിയായിരുന്നു അഗ്നിമിത്രയുടെ വർഗീയ പരാമർശം.

മമത സർക്കാരിന്റേത് മുസ്‌ലിം പ്രീണന നയങ്ങളാണ് എന്ന വിമർശനം ഉന്നയിച്ചാണ് അഗ്നിമിത്ര വർഗീയ പരാമർശം നടത്തിയത്. കമ്മ്യൂണിസ്റ്റ് സർക്കാർ ന്യൂനപക്ഷ വികസനത്തിനും മദ്രസ വിദ്യാഭ്യാസത്തിനുമായി 472 കോടി രൂപ വകയിരുത്തിയപ്പോൾ തൃണമൂൽ സർക്കാർ 4000 കോടിക്ക് മുകളിലാണ് വകയിരുത്തിയത്. ഇത്രയെല്ലാം പണം വകയിരുത്തിയിട്ടും എന്തുകൊണ്ടാണ് മുസ്‌ലിങ്ങൾക്കിടയിൽ നിന്ന് ഡോക്ടർമാരും എൻജിനീയർമാരും ഐഎഎസുകാരും ഉണ്ടാകാത്തത് എന്നും ക്രിമിനലുകൾ മാത്രമാണ് ഉണ്ടാകുന്നത് എന്നുമായിരുന്നു അഗ്നിമിത്ര ചോദിച്ചത്.