ബാറിൻ്റെ സമയം വർദ്ധിപ്പിച്ചതിലും വിവാദമുണ്ടാക്കാൻ ചിലർ ശ്രമിച്ചുവെന്ന് മന്ത്രി എം ബി രാജേഷ്. സർക്കാർ എല്ലാം സുതാര്യമായാണ് നടപ്പാക്കിയത്. ടൂറിസം മേഖലയിൽ നിന്നും വലിയ പിന്തുണ ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

ബാറുകളുടെ പ്രവർത്തന സമയം മാറ്റത്തിൽ വിവാദം ഉണ്ടാവും എന്ന് പറഞ്ഞ് സർക്കാർ നടപ്പാക്കാതിരിക്കില്ല. വലിയ പിന്തുണയാണ് സർക്കാർ നടപടിക്ക് ലഭിച്ചത്. ബാംഗ്ലൂരിൽ 9 മുതൽ രാത്രി 1 വരെയാണ്, ആന്ധ്ര, തമിഴ്നാട്, തെലങ്കാന ഇവിടങ്ങളിൽ എല്ലാം അർദ്ധ രാത്രി 12 വരെയാണ് ബാറുകളുടെ പ്രവർത്തന സമയം.
അവിടെ അത് ആകാം ഇവിടെ ആകാൻ പറ്റില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല എന്നും മന്ത്രി പറഞ്ഞു. വിമർശിക്കുന്നവർ പറയുന്നത് കേട്ടാൽ തോന്നും പത്ത് വർഷം മുൻപ് എല്ലാവരും പച്ചവെള്ളമാണ് കുടിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.