നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ശിക്ഷിക്കപ്പെടുമെന്നാണ് വിശ്വാസമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അജകുമാർ. പൾസർ സുനിയുടെ അമ്മ നൽകിയ ഹർജി വിധിയെ സ്വാധീനിക്കില്ലെന്നും ഹർജിക്ക് കേസുമായി ബന്ധമില്ലെന്നും അഡ്വ.അജകുമാർ പറഞ്ഞു. ശിക്ഷാ വിധിക്കായി കാത്തിരിക്കുന്നു. നൂറു ശതമാനം ആത്മവിശ്വാസത്തിലാണെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ പറഞ്ഞു

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദ് ചെയ്യണമെന്ന ആവശ്യവുമായാണ് പൾസർ സുനിയുടെ മാതാവ് കോടതിയെ സമീപിച്ചത്. ഫിക്സ്ഡ് ഡെപ്പോസിറ്റ് ഫ്രീസ് ചെയ്തതുമായി ബന്ധപ്പെട്ട ഹർജിയാണ് അതെന്ന് അഡ്വ. അജകുമാർ പറഞ്ഞു. സുനിൽകുമാറിന്റെ അമ്മ ശോഭനയാണ് കോടതിയെ സമീപിച്ചത്. അപേക്ഷ ഇന്ന് പരിഗണിച്ചേക്കും.
ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നൽകി മരവിപ്പിച്ചത്. ദിലീപ് നൽകിയ ക്വട്ടേഷൻ തുകയാണ് ഇതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

അതേസമയം നടിയെ ആക്രമിച്ച കേസിൽ വിധി ഇന്നറിയാം. നടൻ ദിലീപ് ഉൾപ്പെടെ 10 പ്രതികളും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാകും. കേരളത്തെ നടുക്കിയ കേസിൽ വിധി പറയുന്നത്, ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷം. പ്രോസിക്യൂഷൻ 261 സാക്ഷികളെയാണ് ഹാജരാക്കിയത്. കോടതിയിൽ 1700 ലധികം രേഖകളാണ് സമർപ്പിച്ചത്. നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത.