മൂന്നാറിലേക്കുള്ള പ്രധാന പ്രവേശനകവാടങ്ങളിൽ ഹരിത ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചു വാഹനങ്ങളിൽനിന്നു പ്രവേശനഫീസ് പിരിക്കാൻ മൂന്നാർ പഞ്ചായത്ത് ആലോചിക്കുന്നു. നിരക്കിന്റെ കാര്യങ്ങൾ ഇന്ന് പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനിക്കുമെന്നു പ്രസിഡന്റ് എസ്. വിജയകുമാർ പറഞ്ഞു.

മൂന്നാറിലെത്തുന്നവർ പല സ്ഥലങ്ങളിലും വൻതോതിൽ മാലിന്യം തള്ളുന്നുണ്ടെന്നും ഇവ ശേഖരിക്കുന്നവരുടെ വേതനം, മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്കരിക്കുന്നതിനുള്ള ചെലവ് എന്നിവ കണ്ടെത്തുന്നതിനായാണു ഫീസ് ഈടാക്കുന്നതെന്നുമാണു പഞ്ചായത്തിന്റെ വിശദീകരണം. പഴയ മൂന്നാർ (അടിമാലി റോഡ്), പൊലീസ് സ്റ്റേഷനു സമീപം (ദേവികുളം റോഡ്),
പെരിയവര കവല (മറയൂർ റോഡ്) എന്നിവിടങ്ങളിലായിരിക്കും ചെക്‌പോസ്റ്റുകൾ. ഫീസ് വാങ്ങുന്നതിനൊപ്പം മാലിന്യം വലിച്ചെറിയാതെ ശേഖരിച്ചുവയ്ക്കുന്നതിനു സഞ്ചികളും നൽകും. തരംതിരിച്ച മാലിന്യം മടക്കയാത്രയിൽ ചെക്പോസ്റ്റിൽ കൈമാറാം. വാഹനങ്ങളുടെ വലുപ്പമനുസരിച്ചായിരിക്കും ഫീസ് നിശ്ചയിക്കുക.