ഇടുക്കി: ഇടുക്കി അടിമാലിയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ഭർത്താവ് ജീവനൊടുക്കി. ചാറ്റുപാറ സ്വദേശി ചിരമുഖം പത്രോസ് ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് പത്രോസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് ഭാര്യയുമായി പത്രോസ് വാക്കുതർക്കത്തിലേർപ്പെടുകയും വാക്കത്തി എടുത്ത് വെട്ടുകയും ചെയ്തത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ സാറാമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വീടിന് തൊട്ടടുത്ത സ്ഥാപനത്തിലാണ് പത്രോസും ഭാര്യയും ജോലി ചെയ്തിരുന്നത്. സമയമായിട്ടും ഇരുവരും ജോലിക്കെത്താതായതോടെ സ്ഥാപന ഉടമ അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടില്‍ സാറാമ്മ വെട്ടേറ്റ നിലയിലും പത്രോസിനെ ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തിയത്.

സാറാമ്മ മരിച്ചെന്ന് കരുതി പത്രോസ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ ഏറെനാളായി കുടുംബ പ്രശ്നം നിലനിന്നിരുന്നെന്ന് ബന്ധുക്കളും പറഞ്ഞു. കുടുംബ കലഹമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.