പത്തനംതിട്ട: ഓപറേഷന് തൂഫാനിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനക്കിടയിൽ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി പോലീസിന്റെ പിടിയിലായത്. പെരുമ്പെട്ടി എഴുമറ്റൂർ കൈമല പുത്തൻപുരക്കൽ വീട്ടിൽ ഷർഫിൻ സെബാസ്റ്റ്യൻ (25) നെയാണ് ഡാൻസാഫ് ടീം പൊക്കിയത്. 1.590 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് കണ്ടെടുത്തു.

ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന ആന്റ്റി ഡ്രഗ്സ് മൂവ്മെന്റ് ഇൻ നേഷ്യൻ(ADMIN) എന്ന സംഘടനയുടെ യൂത്ത് മൂവ്മെന്റിന്റെ സംസ്ഥാന പ്രസിഡന്റ് എന്ന് രേഖപ്പെടുത്തിയ തിരിച്ചറിയൽ കാർഡും കണ്ടെടുത്തു. പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘം ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ ഉച്ചയോടെ ഇയാളുടെ വീട്ടിലെത്തിയ പോലീസ് സംഘത്തെ സ്വന്തം മുറി കാട്ടിക്കൊടുക്കാതെ മറ്റൊന്നാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു.
വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കിയ പോലീസ് ഒരു രഹസ്യ അറയിൽ പുസ്തകങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഇയാളുടെ മുറിയിൽ നിന്നും എം.ഡി.എം.എ വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് പബ്ലർ, ചൂടാക്കി വലിക്കാൻ ഉപയോഗിക്കുന്ന ഫ്യൂവിങ് പൈപ്പുകൾ, സിഗരറ്റ് ഘടിപ്പിച്ച് വലിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പൈപ്പുകൾ കണ്ടെടുത്തു.
നാട്ടിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന യുവാവാണ് പിടിയിലായിരിക്കുന്നത്. അറസ്റ്റിലായ ഷർഫിൻ സെബാസ്റ്റ്യൻ എറണാകുളം പാലാരിവട്ടം സ്റ്റേഷനിലും എറണാകുളം ടൗൺ സ്റ്റേഷനിലും രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകളിലും, കോയിപ്പുറം സ്റ്റേഷനിൽ സ്ത്രീകളെ ആക്രമിച്ചത് ഉൾപ്പെടെ രണ്ട് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.