പാലാ പട്ടണം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആഘോഷ പൂർണ്ണമായ കൊട്ടികലാശമാണ് ഇന്ന് കുരിശുപളളി കവലയിൽ നടന്നത്. എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ ചിത്രം പതിച്ച വസ്‌ത്രം ധരിച്ചാണ് പ്രവർത്തകർ കൊട്ടികലാശത്തിന് എത്തിയത്. ത്രിശൂർ പൂരത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ശബ്‌ദതാളഘോഷങ്ങളുടെ സംഗമമായിരുന്നു കുരിശുപള്ളി കവലയിൽ അരങ്ങേറിയത്. കുരിശുപളളി കവലയിലെ റൗണ്ടാനക്ക് ചുറ്റം ബിജെപിയുടെ കൊടിയും സ്ഥാനാർത്ഥിയുടെ ഫ്ലെക്സും കെട്ടിയ വാഹനങ്ങളുടെ ഡിസ്പ്ലേയും ഡിജെയും കൊട്ടികലാശത്തിൻ്റെ ആവേശം വർദ്ധിപ്പിച്ചു.

നിയോജക മണ്ഡലത്തിലെ 217 ബൂത്തുകളിൽ നിന്നുമുള്ള ഭാരവാഹികളും പ്രവർത്തകരും കുരിശുപളളി കവലയെ അക്ഷരാർത്ഥത്തിൽ ജനസമുദ്രമാക്കി. നിയോജക മണ്ഡലത്തിലെ പന്ത്രണ്ട് പഞ്ചായത്തുകളിൽ നിന്നും പാലാ നഗരസഭയിൽ നിന്നുമുള്ള ബിജെപിയുടെയും സഖ്യകക്ഷികളുടെയും മുഴുവൻ ഭാരവാഹികളും ആയിരകണക്കിന് പ്രവർത്തകരാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ പാലാ നഗരത്തിൽ എത്തിയത്.

വൈകിട്ട് അഞ്ച് മണിയോടെ കടകൾ കയറിയുള്ള വോട്ട് അഭൃർത്ഥനക്ക് ശേഷം സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിനും പ്രവർത്തകർക്കുമൊപ്പം ചാക്കോച്ചൻ എന്ന പേരുള്ള ലോറിയിൽ കയറി കുരിശുപളളി കവലയിൽ എത്തിയതോടെ പ്രവർത്തകരുടെ ആവേശം അലതല്ലി. തുടർന്ന് കുരിശുപളളി കവലയിൽ തയറാക്കിയിരുന്ന കൂറ്റൻ ക്രെയിനിൽ കയറി തനി പാലാ അച്ചായൻ സ്റ്റൈലിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. പിന്നീട് പ്രവർത്തകർ സ്ഥാനാർത്ഥിയെ എടുത്ത് ഉയർത്തിയാണ് സ്റ്റേജിൽ എത്തിച്ചത്.