വാഗമൺ: വലിയ നോമ്പിന്റെ പുണ്യമായ നാൽപ്പതാം വെള്ളിയാഴ്ചയായ ഇന്ന് (മാർച്ച് 27) വാഗമൺ കുരിശുമലയിൽ ഭക്തിനിർഭരമായ തിരുകർമ്മങ്ങൾ നടന്നു. പീഡാനുഭവ വാരത്തിന് മുന്നോടിയായി കർത്താവിന്റെ കുരിശുയാത്രയെ അനുസ്മരിച്ച് ആയിരക്കണക്കിന് തീർത്ഥാടകരാണ് മലകയറാൻ എത്തിയത്.

രാവിലെ 9 മണിക്ക് പാലാ രൂപതയിലെ അടിവാരം, വെള്ളികുളം, മോനിപ്പള്ളി ഇടവകകളുടെ സംയുക്ത നേതൃത്വത്തിൽ ആഘോഷമായ കുരിശിന്റെ വഴി നടന്നു. വിശ്വാസികൾ വലിയ മരക്കുരിശുകൾ ഏന്തി പ്രാർത്ഥനാപൂർവ്വം മലമുകളിലേക്ക് നീങ്ങി.

കുരിശിന്റെ വഴിക്ക് ശേഷം രാവിലെ 10.30-ന് മലമുകളിലുള്ള ദേവാലയത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടു.
തിരുകർമ്മങ്ങളിൽ പങ്കെടുത്ത വിശ്വാസികൾക്കായി മലമുകളിൽ നേർച്ചക്കഞ്ഞി വിതരണവും ക്രമീകരിച്ചിരുന്നു.
തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി കട്ടപ്പന, പാലാ, ഈരാറ്റുപേട്ട, മൂലമറ്റം ഡിപ്പോകളിൽ നിന്നും പ്രത്യേക സർവീസുകൾ നടത്തി. സന്നദ്ധ സംഘടനകളുടെയും പോലീസിന്റെയും നേതൃത്വത്തിൽ തീർത്ഥാടകർക്ക് ആവശ്യമായ കുടിവെള്ളം, പാർക്കിംഗ്, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ ഒരുക്കിയിരുന്നു. വരും ദിവസങ്ങളിലും ദുഃഖവെള്ളി, പുതുഞായർ തിരുനാൾ എന്നിവയുമായി ബന്ധപ്പെട്ട് വിപുലമായ ചടങ്ങുകൾ തുടരും.