Kerala

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം ;വസ്തു വില്പന, വാഹനം മേടിക്കല്‍ എന്നിവയ്ക്കടക്കം നിരവധി ഇളവുകള്‍

 

ഏപ്രില്‍ 1 മുതല്‍അടുത്ത സാമ്പത്തികവർഷം ആരംഭിക്കുന്നതിനോടനുബന്ധിച്ച്‌ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിലാക്കാനരുങ്ങി കേന്ദ്ര സർക്കാർ.

അതേതുടർന്ന് 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്‌തു ഇടപാടുകള്‍ക്കു മാത്രമേ പാൻ ആവശ്യമുള്ളൂ. പുതിയ ആദായ നികുതി നിയമത്തിന്റെ ഭാഗമായുള്ള ചട്ടത്തിലാണ്‌ഈ വ്യവസ്ഥയുള്ളത്. ചട്ടം കഴി‌ഞ്ഞ ദിവസം ധനമന്ത്രാലയം വിജ്‌ഞാപനം ചെയ്തു.

ഇതുവരെയും വസ്‌തു വില്‍പ്പന നടക്കുമ്പോള്‍ നികുതി ആവശ്യങ്ങള്‍ക്കും നിരീക്ഷണത്തിനുമായി നിലവില്‍ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകളില്‍ പാൻ നിർബന്ധമായിരുന്നു. ചെറു ഇടപാടുകള്‍ക്കു പകരം വലിയ ഇടപാടുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാൻ ലക്ഷ്യമിട്ടാണ് പരിധി ഉയർത്തിയത്.

5 ലക്ഷം രൂപയ്ക്കു മുകളില്‍ വിലയുള്ള വാഹനം വാങ്ങിയാല്‍ മാത്രം പാൻ നമ്പർ നല്‍കിയാല്‍ മതിയാകും. നിലവില്‍ ഇരുചക്രവാഹനങ്ങള്‍ ഒഴികെ ഏതു വിലയുള്ള വാഹനം വാങ്ങിയാലും പാൻ നല്‍കണമായിരുന്നു. പുതിയ വ്യവസ്‌ഥയില്‍ ഇരുചക്രവാഹനവും ഉള്‍പ്പെടുത്തി. 5 ലക്ഷം രൂപയെന്ന പരിധി അതിനും ബാധകമാണ്.

പഴയ ആദായനികുതി സ്കീമില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അലവൻസിന് ലഭിച്ചിരുന്ന നികുതിയിളവ് പരിധി വർധിപ്പിച്ചു. നിലവില്‍ ഒരു കുട്ടിക്ക് പ്രതിമാസം 100 രൂപ വരെയുള്ള അലവൻസിനാണ് നികുതി ഇളവ് ബാധകമായിരുന്നത്. ഈ പരിധി 3,000 രൂപയാക്കി വർധിപ്പിച്ചു. 2 കുട്ടികള്‍ക്ക് മാത്രമേ ഇളവ് ലഭിക്കൂ.

ഹോട്ടല്‍/റസ്‌റ്ററന്റ്റ് ബില്‍, കണ്‍വൻഷൻ സെന്റർ/ബാങ്ക്വറ്റ് ഹാള്‍ ചെലവ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാക്കി.

ബാങ്കുകളിലെയും പോസ്‌റ്റ് ഓഫിസിലെയും നിക്ഷേപങ്ങളാണെങ്കില്‍ നിലവില്‍ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാല്‍ പാൻ വേണം. ഇനി ഒരു സാമ്പത്തികവർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷം രൂപയ്ക്കു മുകളിലായാല്‍ മാത്രം പാൻ നല്‍കിയാല്‍ മതി. ബാങ്ക് പിൻവലിക്കലിനും ചട്ടം സമാനമായിരിക്കും.

പ്രതിവർഷം ഒരു ലക്ഷം രൂപയ്ക്കു മേല്‍ വാടക നല്‍കുന്നവർ നിർബന്ധമായും ഹൗസ് ഓണറുടെ പാൻ നമ്പർ നല്‍കിയിരിക്കണം. ഹൗസ് ഓണറുമായി വാടകക്കാരന് ബന്ധമുണ്ടെങ്കില്‍ അതും വ്യക്തമാക്കണം.
വീട്ടുവാടക അലവൻസുമായി (എച്ച്‌ആർഎ) ബന്ധപ്പെട്ട ഉയർന്ന നികുതിയിളവ് ഇളവ് (50%) ബാധകമായ നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവയും ഉള്‍പ്പെട്ടു. ഇതുവരെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ നഗരങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു 50% ഇളവുണ്ടായിരുന്നത്. മറ്റെല്ലാ നഗരങ്ങള്‍ക്കും 40% വരെയാണ് ഇളവ്.

അതേസമയം, ഇൻഷുറൻസ് പോളിസി എടുക്കുമ്പോള്‍ തന്നെ പാൻ നമ്പർ രേഖപ്പെടുത്താനുള്ള നീക്കം ആദായനികുതി വകുപ്പ് ഉപേക്ഷിച്ചു. ഒരു സാമ്പത്തിക വർഷം ആകെ 50,000 രൂപ പ്രീമിയം അടയ്ക്കുന്നുണ്ടെങ്കില്‍ മാത്രം പാൻ നല്‍കിയാല്‍ മതിയെന്ന വ്യവസ്ഥ‌ പുതിയ ചട്ടത്തിലും നിലനിർത്തി. കരടുചട്ടത്തില്‍ ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങുമ്പോള്‍ തന്നെ പാൻ നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും അന്തിമ വിജ്ഞാപനത്തില്‍ നിലവിലുള്ളപോലെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.

പുതിയ നിയമം പ്രാബല്യത്തിലാകുന്നതിന്‍റെ ഭാഗമായി പരിഷ്കരിച്ച വെബ്സൈറ്റ് ധനമന്ത്രി നിർമല സീതാരാമൻ ഉദ്ഘാടനം ചെയ്തു. വെബ്സൈറ്റ്: www.incometaxindia.gov.in

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top