പാലാ : മാര്‍ത്തോമ്മാ ശ്ലീഹാ പൈതൃകവും സുറിയാനി പാരമ്പര്യവുമുള്ള നസ്രാണി സമുദായ വൈദീക – അൽമായ പ്രതിനിധികളുടെ യോഗം പാലാ ബിഷപ്സ് ഹൗസില്‍ മെത്രാന്മാരുടെ നേതൃത്വത്തിൽ നടന്നു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കത്തോലിക്കാ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്ത യോഗത്തിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. നസ്രാണികൾ ഒന്നിച്ചു നിൽക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നു മലങ്കര ഓർത്തഡോകസ് സുറിയാനി സഭ പരമാധ്യക്ഷൻ മോറോൻ മോർ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ തൻ്റെ ഉല്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

മത പരിവർത്തന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമല്ല എന്നുറപ്പാക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്, അദ്ദേഹം കൂട്ടിച്ചേർത്തു. വിഘടിച്ചുപോയ മാര്‍ത്തോമ്മാ നസ്രാണി സമുദായത്തിനു സാധ്യമായ മേഖലകളിൽ ഒന്നിച്ചുപോകാമെന്നു കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവാ തിരുമേനി സൂചിപ്പിച്ചു. ക്രൈസ്തവർ ഈശോയുടെ നാമത്തിൽ ചെയ്യുന്ന സാമൂഹിക സേവനങ്ങളെ സംശയിക്കുന്നവർ കൂടി വരുന്നു. നസ്രാണികളുടെ കൂടി വരവ് ഒരിക്കലും വർഗ്ഗീയത അല്ല, രാജ്യത്തിനൂ മുഴുവൻ ബലം പകരാനാണ്. പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏഴു നസ്രാണി സഭകളിൽ നിന്നായി മെത്രാന്മാരുടെ 11 പ്രതിനിധികൾ പങ്കെടുത്തു. സാമുദായികമായി സംഘടിക്കുക എന്നത് സഭകളുടെ ഐക്യത്തേക്കാൾ എളുപ്പവും അവശ്യവുമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു. ചിതറുന്നത് ഒന്നിച്ചു കൂടാനുള്ള ഒരു കാരണമാകണം അദ്ദേഹം ഓർമ്മിപ്പിച്ചു.

യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പോലീത്താ തിരുമേനി, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്താ തിരുമേനി, മലങ്കര യാക്കോബായ സുറിയാനി സഭയില്‍നിന്നും കുര്യാക്കോസ് മാര്‍ തിയോഫിലോസ് മെത്രാപ്പോലീത്താ തിരുമേനി, മാത്യൂസ് മാര്‍ അന്തിമോസ് മെത്രാപ്പോലിത്താ തിരുമേനി, മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയില്‍നിന്നും സഫ്രഗൻ മെത്രാപ്പോലീത്താ ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി, പൗരസ്ത്യ കല്‍ദായ സുറിയാനി സഭ അധ്യക്ഷൻ മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്താ തിരുമേനി, സീറോ മലബാര്‍ കത്തോലിക്കാ സഭയില്‍നിന്നും മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ,
കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാര്‍ ജോസ് പുളിക്കൽ എന്നിവര്‍ സന്നിഹിതരായി അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി. കോശി കമ്മീഷൻ അംഗം ഡോ. ജേക്കബ് പുന്നൂസ് ഐപിഎസ്, മലബാര്‍ സ്വതന്ത്ര്യസുറിയാനി (തൊഴിയൂര്‍സഭ) അൽമായ ട്രസ്റ്റി ബിനോയി പി മാത്യൂ, സീറോ മലബാർ പബ്ളിക് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കവയലിൽ, റ്റി . റ്റി . മൈക്കിൾ, സീ ന്യൂസ് കോർഡിനേറ്റർ ശ്രീമതി ലിസി കെ. ഫെർണാണ്ടസ്, നസ്രാണി ജാത്യൈക്യ സംഘം പ്രസിഡൻ്റ് ഷെവ. ഉമ്മച്ചൻ വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു. നസ്രാണി വിഷയങ്ങൾ തുടർന്നും ചർച്ച ചെയ്യാൻ തുടർ യോഗങ്ങൾ കൂടണം എന്ന തീരുമാനത്തോടെ യോഗം അവസാനിച്ചു.