
പ്രവിത്താനം:_കഴിഞ്ഞ അഞ്ചുവർഷങ്ങൾ പാലായിൽ വികസനമുടിപ്പിന്റെ ഇരുണ്ട കാലമായിരുന്നുവെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.നിലവിലെ ജനപ്രതിനിധി നടത്തുന്ന നുണപ്രചാരണവും വ്യക്തിഹത്യയും പാലായുടെ വികസനം മുരടിപ്പിന് പരിഹാരമാകില്ല.പ്രാദേശിക പരിഗണനകളോ രാഷ്ട്രീയ വ്യത്യാസങ്ങളോ ഇല്ലാത്ത വികസന സമീപനമാണ് പിണറായി സർക്കാരിൻ്റെ മുഖമുദ്രയായി വിലയിരുത്തപ്പെടുന്നത്.
ഒരു നിയമസഭാ നിയോജകമണ്ഡലത്തിലെ ജനകീയാവശ്യങ്ങളും നടപ്പിൽ വരുത്തേണ്ട വികസന പ്രവർത്തനങ്ങളും സംബന്ധിച്ച രൂപരേഖ സർക്കാരിന് മുന്നിൽ സമർപ്പിക്കേണ്ടത് നിയോജകമണ്ഡലങ്ങളിലെ എംഎൽഎമാരുടെ ജോലിയാണ്.ഇത്തരത്തിൽ എത്ര രൂപരേഖകൾ നിയമസഭയിലും സർക്കാരിൻ്റെ മുന്നിലും സമർപ്പിച്ചുവെന്ന് വ്യക്തമാക്കുവാൻ പാലായുടെ എംഎൽഎ തയ്യാറാണം.ആയിരക്കണക്കിന് കോടി രൂപയുടെ വികസന പദ്ധതികൾ കോട്ടയം ജില്ലയിൽ നടന്നപ്പോൾ നിയോജകമണ്ഡലങ്ങളിലും അതിൻറെ പ്രയോജനങ്ങളെത്തി.
എന്നാൽ എടുത്തു പറയത്തക്ക ഒരു പദ്ധതിയും പാലായിൽ ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തത് എന്തുകൊണ്ടെന്ന് ജനങ്ങൾ വിലയിരുത്തണം.ജനങ്ങളുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുന്ന നിയമസഭയിൽ കാര്യക്ഷമമായി ഇടപെടാനോ ജനകീയ പ്രശ്നങ്ങൾ അവതരിപ്പിക്കാനോ നാട്ടിലെ എംഎൽഎ സമയം കണ്ടെത്താതിരുന്നത് എന്തുകൊണ്ടാണെന്നും ജനങ്ങൾ തിരിച്ചറിയണം.കേന്ദ്രസർക്കാരിന്റെയോ സംസ്ഥാന സർക്കാരിൻറെ പണം മുടക്കാതെ സ്പോൺസർഷിപ്പിലൂടെ എങ്ങനെയാണ് വലിയ വികസന പദ്ധതികൾ ഒരു നാട്ടിലെത്തിക്കേണ്ടത് എന്നതിന്റെ തെളിവാണ് പാലായിലെ കെഎം മാണി ക്യാൻസർ സെൻറർ.ഇതിനെതിരെയും വ്യാപകമായ നുണപ്രചാരണമാണ് എംഎൽഎയുടെ നേതൃത്വത്തിൽ നടന്നത്.
പാലാ അനുഭവിക്കുന്ന വികസനശൂന്യതയെ വ്യക്തിഹത്യയും നുണപ്രചാരണവും ഉപയോഗിച്ച് മൂടിവയ്ക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും ജോസ് കെ മാണി പറഞ്ഞു.എൽഡിഎഫ് പാലാ നിയോജകമണ്ഡലത്തിൽ നടത്തുന്ന വികസന സദസ്സിൽ പ്രവിത്താനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി എം സിറിയക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ. പി കെ സന്തോഷ്കുമാർ ഉത്ഘാടനം ചെയ്തു. ലോപ്പസ് മാത്യു, ലാലിച്ചൻ ജോജ് , ബാബു കെ ജോർജ്, സജേഷ് ശശി, ബേബി ഉഴുത്തുവാൽ ,പി കെ ഷാജു കുമാർ, രമേശ് ബാബു, ജോസ് കുറ്റിയാനിമറ്റം, തോമസ് വി റ്റി പ്രശാന്ത് നന്ദകുമാർ,ടോമി മാത്യു, ആനന്ദ് ചെറു വള്ളി, റ്റി ആർ ശിവദാസ്, സുധാ ഷാജി എന്നിവർ പ്രസംഗിച്ചു.