Kottayam

കണ്ണ് തള്ളും ഈ ബില്ല് കണ്ടാൽ :മൺപാത്ര വില്പനക്കാരന് ഒന്നേകാൽ കോടിയുടെ ജി എസ് ടി കുടിശിഖ ബില്ല് :

ഒരു ദിവസം പത്തോ ,ഇരുപതോ രൂപ മാത്രം ലാഭമുണ്ടാക്കി മൺപാത്രങ്ങൾ വിൽക്കുന്ന പാവപ്പെട്ട തൊഴിലാളിക്ക് ലഭിച്ചത് 1.25 കോടി രൂപയുടെ ജിഎസ്ടി നോട്ടീസ്. ഉത്തർപ്രദേശിലെ റായ്ബറേലി സ്വദേശിയായ മുഹമ്മദ് സയീദാണ് താൻ കേട്ടുകേൾവി പോലുമില്ലാത്ത കോടികളുടെ ഇടപാടിന്‍റെ പേരിൽ ഇപ്പോൾ ദുരിതത്തിലായിരിക്കുന്നത്. റായ്ബറേലിയിലെ ഹർചന്ദ്പൂരിനടുത്ത് താമസിക്കുന്ന മുഹമ്മദ് സയീദ്, ചായക്കടകളിലും മറ്റും മൺകുടുക്കകൾ വിറ്റാണ് അഞ്ചംഗ കുടുംബത്തെ പോറ്റുന്നത്. എന്നാൽ പട്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന നാല് കമ്പനികളുമായി മുഹമ്മദിന് ബന്ധമുണ്ടെന്നും ഇവയുടെ നികുതി കുടിശ്ശികയായി 1.25 കോടി രൂപ അടയ്ക്കണമെന്നുമാണ് ജിഎസ്ടി വകുപ്പിന്റെ നോട്ടീസിൽ പറയുന്നത്.

വർഷങ്ങൾക്ക് മുമ്പ് വായ്പയ്ക്കായി അപേക്ഷിക്കാൻ ഗ്രാമവാസി സഹായിക്കാമെന്ന് പറഞ്ഞതനുസരിച്ച് മുഹമ്മദ് സയീദ് തന്റെ ആധാർ, പാൻ കാർഡുകൾ എന്നിവ നൽകിയിരുന്നു. എന്നാൽ വായ്പ ലഭിച്ചില്ലെന്ന് മാത്രമല്ല, ആ രേഖകൾ മുഹമ്മദ് സയീദിന് നഷ്ടമാവുകയും ചെയ്തു. ഈ രേഖകൾ ദുരുപയോഗം ചെയ്ത് വ്യാജ കമ്പനികൾ നിർമ്മിച്ച് തട്ടിപ്പുകാർ കോടികളുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയെന്നാണ് സംശയിക്കുന്നത്. അക്ഷരാഭ്യാസമില്ലാത്തതിനാൽ ആദ്യമായി നോട്ടീസ് വന്നപ്പോൾ മുഹമ്മദ് അത് കാര്യമാക്കിയില്ല. എന്നാൽ ഫെബ്രുവരി 15-ന് വീണ്ടും നോട്ടീസ് വന്നതോടെ മറ്റുള്ളവരെക്കൊണ്ട് വായിപ്പിച്ചപ്പോഴാണ് തുക കണ്ട് കുടുംബം ഞെട്ടിയത്. “ഞങ്ങൾ വെറും പാവങ്ങളാണ്, 100 കുടുക്ക വിറ്റാൽ 20 രൂപയാണ് കിട്ടുന്നത്. ഒരു മോഷണം പോലും നടത്തിയിട്ടില്ലാത്ത ഞങ്ങൾക്ക് ഇത്രയും വലിയ തുക എവിടെനിന്ന് വരാനാണ്?” എന്ന് മുഹമ്മദ് സയീദ് കണ്ണീരോടെ ചോദിക്കുന്നു.

തന്‍റെ രേഖകൾ ദുരുപയോഗം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കണമെന്നും, തനിക്ക് നീതി വേണമെന്നും ആവശ്യപ്പെട്ട് മുഹമ്മദ് സയീദ് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചിട്ടുണ്ട്. നിലവിൽ അധികൃതർ ഈ കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാവപ്പെട്ടവരുടെ തിരിച്ചറിയൽ രേഖകൾ കൈക്കലാക്കി വലിയ കമ്പനികൾ രജിസ്റ്റർ ചെയ്യുന്ന സംഘങ്ങൾ ഉത്തർപ്രദേശിലും ബീഹാറിലും സജീവമാണെന്ന് ഈ സംഭവം വീണ്ടും തെളിയിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top