Kerala

കാൽനടക്കാരെ നോക്കീം കണ്ടും നടക്കണെ ;സ്ളോവിൽ പോയില്ലെങ്കിൽ സ്ലാബില്ലാത്ത ഓടയിൽ വീഴും :പാലായിൽ കാൽനടക്കാർക്ക് ദുരിതക്കെണി 

പാലാ: ടൗണില്‍ നിന്നും ആരംഭിക്കുന്ന രണ്ട് പ്രധാനപ്പെട്ട റോഡുകളുടെ സൈഡിലുള്ള ഫുട്പാത്തില്‍ ഓടയ്ക്ക് മുകളില്‍ സ്ലാബ് ഇല്ലാത്തതുമൂലം കാല്‍നടയാത്രക്കാര്‍ക്ക് ഉണ്ടാവുന്ന അപകടങ്ങളെ സംബന്ധിച്ച് പാലാ പൗരാവകാശ സമിതി പി.ഡബ്ല്യു.ഡി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി.

ളാലം പാലത്തിന്റെ ഭാഗത്തുനിന്നും തൊടുപുഴ ഭാഗത്തേക്ക് പോകുന്ന റോഡിന്റെ വലതുവശത്തുള്ള മിനി മാര്‍ക്കറ്റിന്റെ സമീപത്ത് ഓടയ്ക്ക് മുകളില്‍ സ്ലാബ് ഇല്ലാതെ കിടക്കുകയാണെന്നും പാലാ – പൊന്‍കുന്നം റോഡില്‍ മുരിക്കുംപുഴ ഭാഗത്ത് വലതുവശത്തുള്ള ഫുട്പാത്തിലെ മൂന്ന് സ്ലാബുകള്‍ തകര്‍ന്നു കിടക്കുകയാണെന്നും പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ പരാതിയില്‍ പറയുന്നു. രണ്ട് ഫുട്പാത്തുകളിലൂടെയും വൃദ്ധരും, കുട്ടികളും ഉള്‍പ്പെടെ അനേകം കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്നതാണ്. ഫുട്പാത്തിലൂടെ സഞ്ചരിക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് ആവശ്യമായ സുരക്ഷിതത്വം നല്‍കണമെന്ന് സുപ്രീംകോടതിയുടെയും കേരള ഹൈക്കോടതിയുടെയും ഉത്തരവുകള്‍ നിലവിലുണ്ട്. ഓടയ്ക്ക് മുകളില്‍ സ്ലാബ് ഇല്ലാത്ത ഭാഗത്തുവച്ച് കാല്‍നടയാത്രക്കാര്‍ക്ക് അപകടം ഉണ്ടായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഉത്തരവാദിയായിരിക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

നിരവധി തവണകളായി പരാതികള്‍ നല്‍കിയെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഈ അടുത്തകാലത്ത് തൊടുപുഴയില്‍ സംഭവിച്ചതുപോലെ ഒരു അത്യാഹിതം ഉണ്ടാകുന്നതിനായി അധികൃതര്‍ കാത്തിരിക്കുകയാണോയെന്നും ജോയി കളരിക്കല്‍ ചോദിക്കുന്നു.

അടിയന്തിരമായി തകര്‍ന്നു കിടക്കുന്നതും സ്ലാബുകള്‍ ഇല്ലാത്ത ഭാഗത്ത് സ്ലാബുകള്‍ ഇട്ടും കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിന് ആവശ്യമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും ജോയി കളരിക്കല്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top