പാലാ: ക്രൈസ്തവ വിശ്വാസികളുടെ പ്രധാന നോമ്പുകാലാരംഭ ദിനമായ വിഭൂതി തിരുന്നാൾ പാലാ രൂപതയിലെ വിവിധ ദേവാലയങ്ങളിൽ ഭക്തിപൂർവ്വം ആചരിച്ചു.

നോമ്പുകാലത്തിന് തുടക്കമിടുന്ന ദിനമായതിനാൽ വിശ്വാസികൾ പ്രാർത്ഥനയിലും ഉപവാസത്തിലുമാണ് ദിവസം ചെലവഴിച്ചത്.പാലാ സെൻ്റ് മേരീസ് ളാലം പഴയ പള്ളിയിൽ നടന്ന പ്രത്യേക കുർബാനയിൽ വികാരി ഫാദർ ജോസഫ് തടത്തിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വിശ്വാസികൾ നെറ്റിയിൽ വിഭൂതി സ്വീകരിച്ച് പാപപരിഹാരവും ആത്മീയ പുതുക്കലും ലക്ഷ്യമിട്ട് നോമ്പുകാലത്തിലേക്ക് കടന്നു.
ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ആരാധനകളും നടന്നു. ക്രിസ്തുവിന്റെ പീഡാനുഭവവും ത്യാഗവും സ്മരിക്കുന്ന 50 ദിവസത്തെ നോമ്പുകാലം ഈസ്റ്റർ തിരുനാളോടെ സമാപിക്കും. ആത്മസംയമനം, ഉപവാസം, ദാനധർമ്മം എന്നിവ നോമ്പുകാലത്തിന്റെ പ്രധാന സന്ദേശങ്ങളാണെന്ന് ബഹുമാനപ്പെട്ട വൈദികർ അറിയിച്ചു.