നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ ഉടുമ്പൻചോല മണ്ഡലത്തിൽ സിപിഎമ്മിൻ്റെ മുതിർന്ന നേതാവ് എംഎം മണി വീണ്ടും മത്സരിക്കുമെന്ന് റിപ്പോർട്ട്. ടേം വ്യവസ്ഥയിൽ മണിക്ക് ഇളവ് നൽകണമെന്ന് സിപിഎം ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാൻ ധാരണയായിട്ടുണ്ട്. ജയസാധ്യത കണക്കിലെടുത്താണ് തീരുമാനം

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉടുമ്പൻചോല മണ്ഡലത്തിലെ പഞ്ചായത്തുകളിൽ വലിയ തിരിച്ചടിയാണ് എൽഡിഎഫിനുണ്ടായത്. അതാണ് സിപിഎമ്മിനെ എംഎം മണി തന്നെ മത്സരിക്കണമെന്ന നിലപാടിലേക്കെത്തിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ എൽഡിഎഫിനായിരുന്നു ഭരണം. എന്നാൽ ഇത്തവണ അഞ്ച് പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ 38305 വോട്ട് എംഎം മണി ഭൂരിപക്ഷം നേടിയിരുന്നു.
ഇപ്പോൾ എണ്ണൂറോളം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫിനാണ്. ഇതോടെ മറ്റൊരാൾ മത്സരിച്ചാൽ മണ്ഡലത്തിൽ തിരിച്ചടി നേരിടുമെന്ന വിലയിരുത്തലിനെ തുടർന്നാണ് എംഎം മണിയെ തന്നെ പരിഗണിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ തവണ നേടിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും എംഎം മണിയെ രംഗത്തിറക്കി വിജയിച്ചു കയറാമെന്നാണ് സിപിഎമ്മിന്റെ കണക്കു കൂട്ടൽ. പ്രചാരണം നേരത്തെ തുടങ്ങാനുള്ള തയ്യാറെടുപ്പുകളും നടന്നുവരികയാണ്.