
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിംഗോടെ പൂർത്തിയായി. ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ അനുസരിച്ച് 75.85 ശതമാനമാണ് മൊത്തം പോളിംഗ് രേഖപ്പെടുത്തിയത്.
എല്ലാ ജില്ലകളിലും പോളിംഗ് 70 ശതമാനം കടന്നു എന്നത് ഈ ഘട്ടത്തിന്റെ പ്രധാന പ്രത്യേകതയാണ്.എങ്കിലും, പോളിംഗില്‍ ഏറ്റവും മുന്നില്‍ നിന്നത് വയനാടാണ്, അതേസമയം ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് തൃശ്ശൂരും. നൂറിലേറെ ബൂത്തുകളില്‍ യന്ത്രത്തകരാറുകള്‍ സംഭവിച്ചിരുന്നുവെങ്കിലും, അവയെല്ലാം പെട്ടെന്ന് പരിഹരിക്കാൻ സാധിച്ചു. പ്രതിസന്ധി സൃഷ്ടിക്കുന്ന രീതിയിലുള്ള അക്രമസംഭവങ്ങളൊന്നും കാര്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
വടക്കൻ ജില്ലകളിലെ വോട്ടെടുപ്പില്‍ കാര്യമായ ആവേശം കണ്ടില്ലെങ്കിലും കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനത്തിന് അടുത്താണ് പോളിംഗ് ശരാശരി. കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ അടക്കമുള്ള നഗര വാർഡുകളിലും തീരദേശ മേഖലകളിലും പ്രതീക്ഷിച്ച അത്രയും പോളിംഗ് ശതമാനം ഉയർത്താനായില്ല. കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും സമാനമായ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.