തിരുവനന്തപുരം: കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ മേയര്‍ വി വി രാജേഷിന് പരിക്ക്. ചികിത്സ തേടിയ മേയര്‍ കാലില്‍ പ്ലാസ്റ്ററിട്ടു. മേയര്‍ ഉള്‍പ്പെടെ 16 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഡെപ്യൂട്ടി മേയര്‍ ജി എസ് ആശാ നാഥും ചികിത്സയിലാണ്.

അതേസമയം, മേയറുടെ നേതൃത്വത്തില്‍ ബിജെപിയാണ് ആക്രമണം ഉണ്ടാക്കിയതെന്ന് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് ആരോപിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തെ ആക്രമിച്ചു. ആറ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റു. മേയറെ തടയാന്‍ ശ്രമിച്ചിട്ടില്ലെന്നും കടത്തിവിടുകയാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

മേയര്‍ കരുതിക്കൂട്ടി ഒരുപറ്റം ആളുകളുമായി വന്ന് ആക്രമണമുണ്ടാക്കി. സത്യാഗ്രഹത്തോട് മാന്യത കാണിക്കാന്‍ മേയര്‍ തയ്യാറായില്ലെന്നും സഹപ്രവര്‍ത്തകരാണ് സത്യാഗ്രഹം നടത്തുന്നതെന്ന് മേയര്‍ മറന്നുവെന്നും കടകംപള്ളി പറഞ്ഞു.

ഇത്തരം ഗുണ്ടായിസം കൊണ്ട് കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ കഴിയില്ല. ആര്‍എസ്എസുകാരെ കൊണ്ടുവന്ന് ചവിട്ടി ഒതുക്കാമെന്ന് കരുതേണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.