യുഡിഎഫിന് നൂറുസീറ്റ് കിട്ടിയാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്ന പ്രഖ്യാപനത്തിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ .മാധ്യമപ്രവർത്തകർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും’ എന്നുമാത്രമായിരുന്നു വെള്ളാപ്പള്ളിയുടെ മറുപടി.അതൊക്കെ പറയാൻ ഞാൻ അത്രയ്ക്ക് മണ്ടനാണോ എന്നും വെള്ളാപ്പള്ളി ചോദിച്ചു .

സതീശന് അഹങ്കാരമാണെന്നും മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരമെന്നും വെള്ളാപ്പള്ളി അന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ അഹങ്കാരം പറയുന്നവർക്ക് തോറ്റ ചരിത്രമുണ്ട്. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശൻ പറയുന്നത്. അയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
യു ഡി എഫിന് 100 സീറ്റ് കിട്ടിയാൽ താൻ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്നും യു ഡി എഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചിരുന്നു. 100 സീറ്റ് കിട്ടിയില്ലെങ്കിൽ സതീശൻ രാജിവെച്ച് വനവാസത്തിന് പോകുമോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.2011 ൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥി പി സി വിഷ്ണുനാഥ് വിജയിച്ചാൽ താൻ മീശ വടിയ്ക്കുമെന്നു അക്കാലത്ത് വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചെങ്കിലും മീശ വടിയ്ക്കാൻ കൂട്ടാക്കിയിരുന്നില്ല .അന്ന് യൂത്ത് കോൺഗ്രസ് 1000 ബ്ലേഡുകൾ കൊറിയറിൽ അയച്ചു കൊടുത്തിരുന്നു .