ആറ്റിങ്ങൽ: പത്താം ക്ലാസുകാരിയായ പട്ടികജാതി വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷത്തെ കഠിനതടവ്.

കിളിമാനൂർ മുളയ്ക്കലത്തുകാവ് സ്വദേശിയായ ശ്രീഹരിയെയാണ് ആറ്റിങ്ങൽ അതിവേഗ കോടതി ശിക്ഷിച്ചത്. കഠിനതടവിന് പുറമെ 4 ലക്ഷം രൂപ പിഴയും പ്രതിയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 16 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
2019 ലാണ് സംഭവം നടന്നത്. വിവാഹിതനായ പ്രതി പത്താം ക്ലാസുകാരിയായ അതിജീവിതയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു. പിന്നീട്, അതിജീവിത ഗർഭിണിയാണെന്ന് വീട്ടുകാർ കണ്ടെത്തിയതിനെ തുടർന്നാണ് പീഡന വിവരം പുറത്ത് വന്നത്. തുടർന്ന് സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി.