പാലാ :ആട്ടക്കലാശം എന്ന മോഹൻലാൽ ചിത്രത്തിൽ ഒരു ഗാനമുണ്ട് .നാണമാവുന്നോ മേനി നോവുന്നോ ;എന്റെ കണ്ണിൽ മുള്ളു കൊള്ളുമ്പോൾ .ഈ ഗാനത്തെ അനുസ്മരിപ്പിക്കുന്ന നിലയിലാണ് നഗരസഭയിൽ ഇന്നലെ നടന്ന നടപടികൾ മുഴുവൻ .ദിയാ ബിനു ചെയർപേഴ്സൺ ആയതിനെ തുടർന്ന് പ്രതിപക്ഷം ദിയയെ ആക്രമിക്കുന്നത് ശരിയല്ലാത്തതിനാൽ ചോദ്യങ്ങളെല്ലാം അച്ഛനായ ബിനുവിനോട് ആയിരുന്നു .

ബിനു പുളിക്കക്കണ്ടം ആകട്ടെ മറുപടികളിൽ തേനും പാലും തേച്ച് പിടിപ്പിക്കാൻ പരമാവധി ശ്രമിച്ചിരുന്നു .പ്രതിപക്ഷത്തെ ഇരുത്തം വന്ന ബിജു പാലൂപ്പടവൻ ;ഷാജു തുരുത്തൻ ,ബെറ്റി ഷാജു ;ബിജി ജോജോ ;ലീന സണ്ണി ;ജോസിൻ ബിനോ എന്നിവരൊക്കെ ആക്രമണങ്ങളിൽ മിതത്വം പുലർത്തി .അതിലും മിതത്വം പുലർത്തിയായിരുന്നു ബിനു വിന്റെ മറുപടി .പ്രതിപക്ഷത്തെ ഷാജു തുരുത്തനെ ഷാജു ചേട്ടാ എന്നും അദ്ദേഹം സംബോധന ചെയ്യുന്നുണ്ടായിരുന്നു .
ഈ ബുദ്ധി നമുക്ക് നേരത്തെ എന്താ തോന്നാഞ്ഞത് ;എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്ന നാടോടിക്കാറ്റ് ഫലിതം പോലെ പാലാ നഗരസഭാ യോഗത്തിൽ സമവായത്തിന്റെ കാറ്റാണ് അലയടിക്കുന്നത്.മുൻപ് പ്രതിപക്ഷത്തെ കുന്തമുന ആയിരുന്ന മായാ രാഹുലും ;സിജി ടോണിയും ഒക്കെ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ചപോലെയാണ് പെരുമാറ്റം.കല്ലറങ്ങാട്ട് പിതാവിന്റെ ഇടയ ലേഖനം പോലെ വന്ദ്യ സഹോദരരെ പ്രിയ മക്കളെ എന്ന നിലയിലാണ് പ്രസംഗവും പെരുമാറ്റവും എല്ലാം .
ഈ ഭരണത്തിന്റെ തുടക്കത്തിൽ ടോണി തൈപ്പറമ്പിലും ;പ്രതിപക്ഷവുമായി കടുത്ത വാക്കേറ്റം ഉണ്ടായെങ്കിലും പിന്നീട് ടോണിയുടെ പറച്ചിലും നടപ്പും എടുപ്പുമെല്ലാം ഒരു വികാരിയച്ചന്റെ നിലയിലായിരുന്നു .ഇന്നലെ തന്റെ വാർഡിലെ കളരിയമ്മാക്കൽ പാലത്തിന്റെ ക്ളീനിങ് സംബന്ധിച്ച കാര്യങ്ങൾ ഭരണ പക്ഷത്തെ തന്നെ ബിജു മാത്യൂസ് എടുത്തിട്ടപ്പോൾ ;ചേട്ടാ അത് ജനങ്ങൾ കുടിക്കുന്ന വെള്ളമല്ലേ ;അത് വൃത്തിയാക്കി കൊടുക്കേണ്ടേ .കൂടാതെ ദുർഗന്ധവും ;പുഴുവും ഒക്കെ ഉണ്ടായിരുന്നു.ആ വള്ളം കുടിച്ചാൽ ജനങ്ങൾക്ക് രോഗമുണ്ടാവില്ലേ ;അതുകൊണ്ടാണ് കളരിയമ്മാക്കൽ ചെക്ക് ഡാം തുറന്നത്.
എന്നാൽ ഭരണ പക്ഷത്തെ ബിജു മാത്യൂസ് കളരിയമ്മാക്കൽ വിഷയം ശരിക്കും പഠിച്ചിട്ടാണ് വന്നതെന്ന് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നും മനസിലായി .വേണ്ടത്ര ആലോചനയില്ലാതെയാണ് ഷട്ടർ തുറന്നതെന്നും ഇനി അങ്ങനെ ഒരു നീക്കം ഉണ്ടാവരുതെന്നും;ഷട്ടർ തുറക്കണമെങ്കിൽ അത് കൃത്യമായി പഠിച്ചിട്ടും ഇറിഗേഷൻ ഡിപ്പാർട്ട് മെന്റുമായി ആലോചിച്ചും മാത്രമേ പാടുള്ളൂ എന്നും ;സ്വത സിദ്ധമായ ശബ്ദ മികവോടെ സംസാരിച്ചപ്പോൾ സഭയിലുള്ളവർക്കു കാര്യം മനസിലായി .ശബ്ദത്തിന്റെ കാര്യത്തിൽ മികവ് പുലർത്തിയിരുന്ന ബൈജു കൊല്ലമ്പറമ്പിൽ ;സാവിയോ കാവുകാട്ട് ;ജിമ്മി ജോസഫ് എന്നിവരുടെ അഭാവം നഗരസഭയ്ക്ക് കനത്ത നഷ്ട്ടമാണെങ്കിലും ;ബിജു മാത്യൂസ് ആ സ്ഥാനത്തേക്ക് കടന്നു വന്നിട്ടുള്ളതു സ്ളാഹനീയമാണ് .
ജീവനോപാധി സംരക്ഷണവും ;തെരുവ് കച്ചവട നിയന്ത്രണവും വിഷയത്തിൽ ടൗൺ വെൻഡിങ് കമ്മിറ്റിയിൽ രണ്ടു കൗൺസിലർമാരെ നിയമിക്കുന്നത് സംബന്ധിച്ച് ബിജു പാലൂപ്പടവൻ അതിലൊന്ന് ഞങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു .നിങ്ങളുടെ കാലത്ത് അങ്ങനെ അല്ലായിരുന്നല്ലോ എന്ന് സിജി ടോണി ചോദിച്ചപ്പോൾ എങ്കിൽ ഞങ്ങൾ വിയോജന കുറിപ്പ് എഴുതും എന്നായിരുന്നു ബിജു പാലൂപ്പടവന്റെ മറുപടി .മുൻ നഗരസഭയിൽ മുൻ ചെയർമാൻ ആന്റോ പടിഞ്ഞാറേക്കരയെ സഹായിക്കാൻ എത്തിയിരുന്ന ബിജു പാലൂപ്പടവനെ ചെയർമാന്റെ ആഫീസിൽ നിന്നും പരുഷമായ വാക്കുകളോടെ ബിനു ഇറക്കി വിട്ടതൊന്നും ബിജു പാലൂപ്പടവൻ ഇപ്പോൾ ഓർക്കുന്നില്ലെങ്കിലും.കാലം കണക്കു ചോദിക്കാതിരിക്കില്ലല്ലോ .
ജീവനോപാധി സംരക്ഷണവും ;തെരുവ് കച്ചവട നിയന്ത്രണവും വിഷയത്തിൽ ബെറ്റി ഷാജു തന്റെ വാർഡിലെ ഗവർമെന്റ് ആയുർവേദ ആശുപത്രി പരിസരത്തുള്ള അനധികൃത ബങ്കുകൾ ഉടനടി അവിടെ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടപ്പോൾ ;എല്ലാ ബങ്കുകളും നീക്കം ചെയ്യുന്നതിൽ കുഴപ്പമില്ലല്ലോ എന്ന് ബിനു ആരാഞ്ഞു ഒരു കുഴപ്പവുമില്ല എന്നായി ബെറ്റി ഷാജു .എന്നാൽ പൂവേലി ജോസുകുട്ടി പ്രശ്നമുണ്ടാക്കാതെ നോക്കുമല്ലോ എന്ന നിർദ്ദേശവും ബിനു പുളിക്കക്കണ്ടം വച്ചു.200 ഓളം യൂണിയനുകളുടെ പ്രസിഡണ്ട് ആയ കെ ടി യു സി നേതാവ് പൂവേലിയുടെ കരുത്ത് എല്ലാവര്ക്കും അറിയാവുന്നതു പോലെ ബിനുവിനും അറിയാം അതാണ് ബിനു മുൻകൂർ ജാമ്യം ചോദിച്ചത് .
അകത്തളത്തിലെ മൊഴിമുത്ത് :കളരിയാമ്മാക്കൽ ചെക്ക് ഡാം തുറന്നത് സദ്ദുദ്ദേശത്തോടെയാണ്.പക്ഷെ വേനൽ കടുത്തിരിക്കുമ്പോൾ ഇങ്ങനെ ചെയ്താൽ വിപരീത ഫലമാവും ഉണ്ടാവുക .വേണ്ടത്ര കൂടിയാലോചനകൾ അനിവാര്യമാണ് .അല്ലെങ്കിൽ പ്ലോട്ടിങ് സംവിധാനത്തോടെ ജെ സി ബി ക്കു ചെളിമാറ്റാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ട് (ബിജു മാത്യൂസ് )
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ