കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞടുപ്പിലും സുരേഷ് ഗോപി രണ്ടിടത്ത് വോട്ട് ചെയ്തത് എങ്ങനെയെന്ന് സിപിഐ നേതാവ് വി എസ് സുനിൽ കുമാർ.

എങ്ങനെയാണ് ഇത് സംഭവിക്കുന്നത് എന്നും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകണമെന്നും വി എസ് സുനിൽ കുമാർ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുനിൽ കുമാർ കമ്മീഷനോട് മറുപടി ആവശ്യപ്പെട്ടത്. ‘2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും കുടുംബവും തൃശൂർ കോർപ്പറേഷനിലെ നെട്ടിശ്ശേരിയിൽ സ്ഥിരതാമസക്കാരാണെന്ന് പറഞ്ഞാണ് വോട്ട് ചേർത്തതും ചെയ്തതും.

ഇപ്പോൾ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ അദ്ദേഹവും കുടുംബവും വോട്ട് ചെയ്തത് തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലും. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? ഇതിന് ഇലക്ഷൻ കമ്മീഷനും കേന്ദ്രമന്ത്രിയും മറുപടി നൽകണം’; എന്നാണ് സുനിൽ കുമാർ ആവശ്യപ്പെട്ടത്