തിരുവനന്തപുരം: മകളോട് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് നേതാവ് കെപിസിസിക്ക് പരാതി നൽകിയിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

പരാതി നൽകിയ സമയത്ത് തന്നെയാണ് രാഹുലിനെ യൂത്ത് കോൺഗ്രസിന്റെ പ്രധാന പദവിയിൽ നേതൃത്വം എത്തിച്ചത്. പെൺകുട്ടി നൽകിയ പരാതി വി ഡി സതീശൻ പിതാവിനെപോലെ പരിഹരിച്ചതാണ് പ്രശ്നം. രാഹുലിനെ രക്ഷിച്ച് എടുക്കാനാണ് അങ്ങനെ ചെയ്തതെന്നും എം വി ഗോവിന്ദൻ ദേശാഭിമാനിയിലെ ലേഖനത്തിൽ ആരോപിച്ചു. ‘ക്രിമിനൽക്കൂട്ടം മേയുന്ന കോൺഗ്രസ്’ എന്ന തലക്കെട്ടിലാണ് ഗോവിന്ദന്റെ ലേഖനം.
സോണിയ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും അതിജീവിത പരാതി നൽകിയിട്ടും കോൺഗ്രസ് നടപടി എടുക്കുന്നില്ല. രാഹുലിന്റെ കാമഭ്രാന്തിന് ഇരയായ മറ്റ് പെൺകുട്ടികൾ പരാതിയുമായി വരാതിരിക്കാനാണ് അതിജീവിതക്ക് നേരെ സൈബർ ആക്രമണം നടത്തുന്നത്.

കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന കോൺഗ്രസിനെ കണ്ട് മൂക്കുപൊത്തേണ്ട അവസ്ഥയാണെന്നും ലേഖനത്തിൽ പറയുന്നു