Kerala
തൃശൂരിൽ വനിതാ സ്ഥാനാർത്ഥിയുടെ വീടിന് നേരെ രാത്രിയിൽ കല്ലേറ്
തൃശൂർ: തൃശൂർ വനിതാ സ്ഥാനാർത്ഥിയുടെ വീടിന് നേരെ രാത്രിയിൽ കല്ലേറ്. മാപ്രാണത്ത് ബുധനാഴ്ച്ച രാത്രി 9.30 യോടെയായിവരുന്നു സംഭവം. എൽ ഡി എഫ് സ്ഥാനാർത്ഥി പാണപറമ്പിൽ വിമി ബിജേഷിൻ്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
വീടിന്റെ ജനൽ ചില്ല് എല്ലാം പൊട്ടിയ നിലയിലാണ്. വിമി തിരഞ്ഞെടുപ്പ് പ്രചരണവുമായി പുറത്ത് പോയ സമയത്താണ് ആക്രമണം ഉണ്ടായത്. തളിയകോണം ചകിരി കമ്പനിയ്ക്ക് സമീപമാണ് ഇവർ താമസിക്കുന്നത്.
ഇരിങ്ങാലക്കുട നഗരസഭ 41-ാം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥിയാണ് വിമി. വീട്ടിൽ വയോധികയായ അമ്മയും രണ്ട് മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. ബൈക്കിൽ എത്തിയ സംഘം വീടിന് നേരെ കല്ലെറിയുകയായിരുന്നെന്ന് വയോധിക പറഞ്ഞു. വിമിയുടെ ഭർത്താവ് ബിജേഷ് വിദേശത്താണ്.
കല്ലേറിനെ തുടർന്ന് അമ്മയും മക്കളും ഭയന്ന് ഉടൻ തന്നെ വിമിയെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് വിമി പറഞ്ഞതനുസരിച്ച് നാട്ടുകാർ സ്ഥലത്തെത്തി പൊലീസിൽ വിവരം അറിയിച്ചു. വിമിക്ക് നാട്ടിൽ ശത്രുക്കളില്ലെന്നാണ് വിവരം. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചു.