Kerala
സിക്കിമിൽ ആശമാർക്ക് വേതനം 10000 രൂപയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; തെറ്റിദ്ധരിപ്പിക്കരുതെന്ന് വീണ ജോർജ്; സഭയിൽ തർക്കം
അശാ വർക്കേഴ്സിൻ്റെ സമരം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. സിക്കിമിൽ ആശമാർക്ക് 1000 രൂപയാണ് വേതനമെന്നും പശ്ചിമ ബംഗാളിൽ ആശ വർക്കേഴ്സിന് വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപയാണെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്യുന്നവർക്ക് കേരളത്തിൽ നൽകുന്നത് വെറും 7000 രൂപയാണ്. എന്തു പറഞ്ഞാലും കേരളത്തേക്കാൾ പിന്നാക്കമുള്ള സംസ്ഥാനത്തെവെച്ച് താരതമ്യം ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറ്റപ്പെടുത്തി.
കൊവിഡ് കാലത്ത് ജീവൻ പണയം വെച്ച് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയവർ 23 ദിവസമായി വെറും തറയിൽ സമരമിരിക്കുന്നു. മിനിമം വേതനം 700 രൂപയാക്കുമെന്ന് പറഞ്ഞത് എൽഡിഎഫ് ആണ്. വാഗ്ദാനം പാലിക്കാതെ, സമരം ചെയ്യുന്നവരെ പുലഭ്യം പറഞ്ഞില്ലേ? സമരക്കാർ മഴ നനയാതിരിക്കാൻ കെട്ടിയ ടാർപ്പോളിൻ പോലും പൊലീസ് എടുത്തുകൊണ്ടു പോയില്ലേ മിസ്റ്റർ ചീഫ് മിനിസ്റ്റർ – രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
മിനിമം കൂലി കൂട്ടേണ്ടത് കേന്ദ്രമാണെങ്കിൽ 2014ൽ സിഐടിയു സെക്രട്ടറി എളമരം കരീം ശമ്പളം 10000 രൂപ ആക്കണമെന്ന് നിയമസഭയിൽ പറഞ്ഞത് എന്തിനാണെന്നും രാഹുൽ. ആശാ വർക്കർമാർക്ക് കൊടുക്കാൻ പൈസയില്ലാത്ത സർക്കാർ പി എസ് സി അംഗങ്ങൾക്ക് ശമ്പളം കൂട്ടി.
98 കോടി രൂപ കേന്ദ്രത്തിൽ നിന്ന് വാങ്ങി എടുക്കാൻ കഴിയാത്ത കെ വി തോമസിന്റെ യാത്ര ബത്ത വരെ ഉയർത്തിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു