Kerala
മോഷണക്കേസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ച സംഭവം; നാല് പൊലീസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡി മര്‍ദനാരോപണം വന്നതിന് പിന്നാലെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. ഫോർട്ട് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബൈക്ക് മോഷണക്കേസിലെ പ്രതികളെ ക്രൂരമായി മർദിച്ചതായി അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരാതിയുമായി പ്രതികളാണ് രംഗത്തെത്തിയത്. ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായ പ്രതി ജിനുവിനെ മർദ്ദിച്ചുവെന്ന് ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മർദ്ദിച്ചത്. സെല്ലിൽ കിടന്ന പ്രതിയുടെ മുടി പിടിച്ച് വലിച്ചതിനാണ് ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.
സിസിടിവി പരിശോധിയിലാണ് സെല്ലിലെ മർദ്ദനം പുറത്തുവന്നത്. കൊച്ചിയിൽ പിടികൂടിയ പ്രതിയെ തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തതായി കാണിച്ചതിന് ഫോർട്ട് പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മീഷണ ഉത്തരവിട്ടു. തിരുവനന്തപുരം ഡിസിപി നടത്തിയ അന്വേഷണത്തിൽ കസ്റ്റഡി രേഖകളിലും പൊലീസ് കൃത്രിമം നടത്തിയതായും കണ്ടെത്തി.ഗുരുതരമായി പരിക്കേറ്റ ജിനുവിനെ മെഡിക്കൽ കോളജ് ഐസിയുവിൽ പ്രവേശിപ്പിച്ചു. ജിനുവിന്‍റെ വൃക്കക്കും മസിലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ജില്ലാ ജയിലിലെത്തിച്ച ഉടനെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് മര്‍ദിച്ചെന്ന പരാതിയിൽ മജിസ്ട്രേറ്റ് ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തി. വാഹനത്തിലിട്ട് പട്ടിക കഷ്ണം കൊണ്ട് അടിച്ചുവെന്നാണ് പ്രതികളുടെ മൊഴി. എന്നാൽ,റിമാൻഡ് സമയത്തോ വൈദ്യപരിശോധനസമയത്തോ മർദ്ദിച്ചതായി പ്രതികള്‍ പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം.