Kerala
പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല; രമേഷ് പിഷാരടിയെ തടഞ്ഞതിൽ LDF സ്ഥാനാര്‍ത്ഥി
പാലക്കാട്: പാലക്കാട് സൗത്ത് മണ്ഡലത്തിലെ പര്യടനത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയെ പിന്തുണച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ്.
പാലക്കാട് ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കാറില്ലെന്നും വോട്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും എന്‍എംആര്‍ റസാഖ് അഭിപ്രായപ്പെട്ടു. വിദ്വേഷവും വെറുപ്പും മറ്റുള്ള അണികളില്‍ പ്രയാസം ഉണ്ടാക്കുന്നതുമായ കാര്യങ്ങള്‍ ചെയ്താല്‍ നാടിനെ നമുക്ക് പിടിച്ചാല്‍ കിട്ടില്ലെന്നും റസാഖ് വ്യക്തമാക്കി.
‘പാലക്കാട് നഗരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒരു സ്ഥലത്ത് പര്യടനത്തിന് പോയ സമയത്ത് വേറൊരു പാര്‍ട്ടിയില്‍പ്പെട്ടവര്‍ തടയുകയും അദ്ദേഹത്തെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ജനാധിപത്യരാജ്യത്തിലാണ് എല്ലാവരും ജീവിക്കുന്നത്. പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല. പാലക്കാട്ടുകാരുടെ മനസ്സ് അങ്ങനെയുള്ളതല്ല. വിവിധ പാര്‍ട്ടികളില്‍പ്പെട്ട എല്ലാവരും ഇമ്മാതിരിയുള്ള കാര്യങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഒരാള്‍ നമ്മുടെ പ്രദേശത്ത് വന്ന് വോട്ടുചോദിച്ച് പോകുമ്പോള്‍ കൂടെയിരിക്കുന്ന ആളുകളുടെ ആദര്‍ശം മാറിപ്പോകില്ല. വോട്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എല്ലാ സ്ഥലത്തും വന്ന് വോട്ട് ചോദിക്കട്ടെ. വിദ്വേഷവും വെറുപ്പും മറ്റുള്ള അണികളില്‍ പ്രയാസം ഉണ്ടാക്കുന്നതുമായ കാര്യങ്ങള്‍ ചെയ്താല്‍ നാടിനെ നമുക്ക് പിടിച്ചാല്‍ കിട്ടില്ല. ഇതൊക്കെ ഒഴിവാക്കണം. പാലക്കാടുകാര്‍ എല്ലാവരും ഒന്നാണ്. പ്രിയപ്പെട്ടവര്‍ മാറിനില്‍ക്കണം’, എന്‍എംആര്‍ റസാഖ് പറഞ്ഞു.