Kerala
ഓൺലൈൻ മദ്യ വിൽപന സർക്കാർ ആലോചിച്ചിട്ടില്ല; നിലപാട് വ്യക്തമാക്കി മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: ഓൺലൈൻ മദ്യ വിൽപന സർക്കാർ ആലോചിച്ചിട്ടില്ലെന്ന് ആവർത്തിച്ച് മന്ത്രി എം ബി രാജേഷ്.
ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി തള്ളി മന്ത്രി. സർക്കാർ നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും നിലപാട് മദ്യനയം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഉദ്യോഗസ്ഥയും അതിന് മുകളിലല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഓൺലൈനായി മദ്യവിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെയെന്ന് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണവും എത്തിയത്.
ഓണ്‍ലൈൻ വഴിയുള്ള മദ്യവിൽപ്പനയിൽ ചർച്ച തുടരട്ടെയെന്നും ഇന്നല്ലെങ്കിൽ നാളെ സർക്കാർ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഹർഷിത അത്തല്ലൂരി പറഞ്ഞിരുന്നു. സർക്കാർ അംഗീകരിച്ചാൽ നന്നായിരുന്നുവെന്നും കസ്റ്റമർക്ക് സംതൃപ്തി ഉണ്ടാകുന്നതാണ് പ്രൊപ്പോസലെന്നും ഹർഷി അട്ടല്ലൂരി വ്യക്തമാക്കിയിരുന്നു.
വീട് ബാറാക്കി മാറ്റുമെന്ന വിമർശനം ശരിയല്ല. 23 വയസിന് മുകളിലുള്ളവർക്ക് മാത്രമേ ആപ്പ് വഴി മദ്യം നൽകൂ. കേരളത്തിൽ ആവശ്യത്തിന് ഷോപ്പുകൾ ഇല്ല. ഷോപ്പുകളിൽ നിന്നും വാങ്ങുന്നവരും വീട്ടിൽ കൊണ്ടുപോയാണ് മദ്യപിക്കുന്നതെന്നും ഹർഷിത അത്തല്ലൂരി പറഞ്ഞിരുന്നു.