Kerala
റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിൽ മാധ്യമ പ്രവർത്തകൻ മോശമായി പെരുമാറിയെന്ന സംഭവത്തിൽ വീണ്ടും വെളിപ്പെടുത്തൽ;ആ’ പേര് വെളിപ്പെടുത്തി ജേണലിസ്റ്റ്; കോട്ടയം സ്വദേശിയായ അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ വേട്ടക്കാരൻ!
റിപ്പോർട്ടർ ചാനലിന്റെ ന്യൂസ് ഡെസ്കിൽ വച്ച് മാധ്യമ പ്രവർത്തകൻ തന്നോട് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലിൽ കൂടുതൽ വിശദീകരണവുമായി യുവ ജേണലിസ്റ്റ്. ചാനലിൽ ജോലി ചെയ്തിരുന്നപ്പോൾ ഒരാൾ മോശമായി പെരുമാറിയെന്ന് നേരത്തെ പോസ്റ്റിട്ട അഞ്ജന അനിൽകുമാർ ആണ് ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
ക്രിസ്റ്റി എം തോമസ് എന്ന അസിസ്റ്റൻ്റ് ന്യൂസ് എഡിറ്ററെ ആണ് അഞ്ജന പേരെടുത്ത് പറയുന്നത്. അയാൾ തനിക്ക് ഒരു നല്ല സുഹൃത്തും ഒരു സഹോദരനെപ്പോലെയും ആയിരുന്നു, എന്നാൽ അയാളുടെ പെരുമാറ്റത്തിൽ മാറ്റം വന്നത് പതിയെയാണ് മനസ്സിലാക്കിയത്. തന്നോട് മാത്രമല്ല, ഇതിനു മുൻപ് അവിടെ ജോലി ചെയ്‌തിരുന്ന മറ്റു സ്ത്രീകളോടും ഇയാൾ മോശമായി പെരുമാറിയിട്ടുണ്ടെന്നും, പ്രശ്നങ്ങൾ കെട്ടടങ്ങുമ്പോൾ ഇയാൾ വീണ്ടും ഇത്തരം പ്രവർത്തനങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാനാണ് താൻ പേര് വെളിപ്പെടുത്തുന്നതെന്നും അഞ്ജന വ്യക്തമാക്കി. കോട്ടയം കാരിയാണ് അഞ്ജന. ആരോപണ വിധേയനായ മാധ്യമ പ്രവർത്തകനും കോട്ടയം മണർക്കാട് സ്വദേശിയാണ്.
ചാനലിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിക്കുന്നത്. ‘സംഭവം നടന്ന ശേഷം ഇത് സ്ഥാപനത്തിൽ അറിയിക്കാൻ ശ്രമിച്ചപ്പോൾ, തന്നെ കുറ്റപ്പെടുത്തുന്ന പ്രതികരണങ്ങളാണ് ലഭിച്ചത്’. ക്രിസ്റ്റി എം. തോമസിൻ്റെ കുടുംബത്തെ ഓർത്ത് ഈ വിവരം പുറത്തു പറയാതിരിക്കാൻ ശ്രമിച്ചപ്പോൾ അയാൾ വീണ്ടും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അവർ പറഞ്ഞു. സ്ഥാപനത്തിൽ നിന്ന് നേരിട്ട മാനസിക പീഡനം കാരണമാണ് ഒടുവിൽ രാജി വെക്കാൻ നിർബന്ധിതയായത്. ഈ വിഷയം തന്നെ മാനസികമായി വളരെയധികം ബാധിച്ചെന്നും, മാധ്യമ പ്രവർത്തക പറയുന്നു.