Kerala
ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ മാറ്റി
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ കെ ജെ റീനയെ സർക്കാർ മാറ്റി. അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കാണ് താത്കാലിക ചുമതല. എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോക്ടർ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ അതൃപ്തിയാണ് റീനയുടെ സ്ഥാനചലനത്തിന് പിന്നിൽ.
പകർച്ച വ്യാധി സമയത്ത് ഡോ. റീന 15 ദിവസം അവധി എടുത്തതിൽ കെ മുരളീധരൻ കടുത്ത അതൃപ്തിയിലായിരുന്നു. അതിന് പിന്നാലെയാണ് ഡോ. റീനയ്‌ക്കെതിരെ നടപടി എടുത്തത്. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശിക്ക് നിപയാണെന്ന സ്ഥിരീകരണം പൂനെയിലെ വൈറോളജി ലാബിൽ നിന്നും ലഭിച്ചത്. എന്നാൽ പരിശോധന ഫലം വന്നിട്ടില്ലെന്ന നിലയിൽ കെ മുരളീധരൻ ഇന്നലെ വൈകുന്നേരം നടന്ന വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത് പിന്നീട് ചർച്ചയായിരുന്നു. ഫലം ഉച്ചയോടെ ലഭ്യമായി എന്ന കോഴിക്കോട് ജില്ലാ കളക്ടർ പറഞ്ഞിരുന്നു. പൂനെ വൈറോളജി ലാബിലെ പരിശോധനയിൽ നിപ സ്ഥിരീകരിച്ചെന്ന് അറിയിച്ചത് ജില്ലാ കളക്ടറായിരുന്നു. കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു.
77 പേരുടെ സമ്പര്‍ക്കപ്പട്ടികയാണ് നിലവില്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ 58 പേര്‍ ആരോഗ്യപ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളുമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 2 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 63 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണുള്ളത്.